കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരായ മത്സരത്തിന് പുറകെ വിക്കറ്റ് കീപ്പിങിൽ മറ്റൊരു റെക്കോർഡ് കൂടെ സ്വന്തം പേരിൽ കുറിച്ച് ചെന്നൈ സൂപ്പർ കിങ്സ് ക്യാപ്റ്റൻ എം എസ് ധോണി. ചെന്നൈ 18 റൺസിന് വിജയിച്ച മത്സരത്തിൽ 3 ക്യാച്ചുകൾ കൂടെ നേടിയതോടെയാണ് ഈ റെക്കോർഡ് എം എസ് ധോണി സ്വന്തമാക്കിയത്.
വെടിക്കെട്ട് ബാറ്റിൽങ് പ്രകടനങ്ങൾക്ക് സാക്ഷ്യം വഹിച്ച മത്സരത്തിൽ 18 റൺസിനാണ് ചെന്നൈ സൂപ്പർ കിങ്‌സ് വിജയിച്ചത്. മത്സരത്തിൽ ചെന്നൈ ഉയർത്തിയ 221 റൺസിന്റെ വിജയലക്ഷ്യം പിന്തുടർന്ന കൊൽക്കത്തയ്ക്ക് 19.1 ഓവറിൽ 202 റൺസ് എടുക്കുന്നതിനിടെ മുഴുവൻ വിക്കറ്റുകളും നഷ്ട്ടപെട്ടിരുന്നു. 22 പന്തിൽ 3 ഫോറും 6 സിക്സുമുൾപ്പടെ 54 റൺസ് നേടിയ ആന്ദ്രേ റസ്സൽ, 34 പന്തിൽ 4 ഫോറും 6 സിക്സുമടക്കം പുറത്താകാതെ 66 റൺസ് നേടിയ പാറ്റ് കമ്മിൻസ്, 24 പന്തിൽ 40 റൺസ് നേടിയ ദിനേശ് കാർത്തിക് എന്നിവർ കൊൽക്കത്തയ്ക്ക് തകർപ്പൻ പ്രകടനം കാഴ്ച്ചവെച്ചുവെങ്കിലും ടീമിനെ വിജയത്തിലെത്തിക്കാൻ സാധിച്ചില്ല. നേരത്തെ ആദ്യം ബാറ്റ് ചെയ്ത ചെന്നൈ 60 പന്തിൽ പുറത്താകാതെ 95 റൺസ് നേടിയ ഫാഫ് ഡുപ്ലെസിസ്, 42 പന്തിൽ 64 റൺസ് നേടിയ ഋതുരാജ് ഗയ്ഗ്വാദ് എന്നിവരാണ് ചെന്നൈയ്ക്ക് വമ്പൻ സ്കോർ സമ്മാനിച്ചത്.
മത്സരത്തിൽ മൂന്ന് ക്യാച്ചുകൾ നേടിയതോടെ ഇന്ത്യൻ പ്രീമിയർ ലീഗിൽ 150 ഡിസ്മിസൽ നേടുന്ന ആദ്യ വിക്കറ്റ് കീപ്പറെന്ന ചരിത്രനേട്ടം എം എസ് ധോണി സ്വന്തമാക്കി. മത്സരത്തിലെ മൂന്നാം ഓവറിലെ അഞ്ചാം പന്തിൽ നിതീഷ് റാണയുടെ ക്യാച്ച് നേടികൊണ്ടാണ് ഈ നാഴികക്കല്ല് എം എസ് ധോണി പിന്നിട്ടത്. ഐ പി എല്ലിൽ ഇതുവരെ 112 ക്യാച്ചും 39 സ്റ്റമ്പിങും ഉൾപ്പെടെ 151 ഡിസ്മിസൽ എം എസ് ധോണി സ്വന്തമാക്കിയിട്ടുണ്ട്.
143 ഡിസ്മിസൽ നേടിയിട്ടുള്ള കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് വിക്കറ്റ് കീപ്പർ ദിനേശ് കാർത്തിക്കാണ് ഈ നേട്ടത്തിൽ ധോണിയ്ക്ക് പുറകിലുള്ളത്. 112 ക്യാച്ചും 31 സ്റ്റമ്പിങും ഐ പി എല്ലിൽ ദിനേശ് കാർത്തിക് നേടിയിട്ടുണ്ട്.
സീസണിലെ ആദ്യ മത്സരത്തിൽ ഡൽഹി ക്യാപിറ്റൽസിനോട് 7 വിക്കറ്റിന് ചെന്നൈ സൂപ്പർ കിങ്സ് പരാജയപെട്ടിരുന്നു. എന്നാൽ പിന്നീടുള്ള മൂന്ന് മത്സരങ്ങളിലും തകർപ്പൻ വിജയമാണ് ധോണിയും കൂട്ടരും നേടിയത്. മത്സരത്തിലെ വിജയത്തോടെ പോയിന്റ് ടേബിളിൽ ചെന്നൈ സൂപ്പർ കിങ്‌സ് ഒന്നാം സ്ഥാനത്തെത്തിയിരുന്നു. ഏപ്രിൽ 25 ന് റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനെതിരെയാണ് ചെന്നൈയുടെ അടുത്ത മത്സരം.