ഡൽഹി ക്യാപിറ്റൽസിനെതിരായ മത്സരത്തോടെ ഐ പി എൽ ചരിത്രത്തിലെ നാണക്കേടിന്റെ റെക്കോർഡ് സ്വന്തമാക്കി മുംബൈ ഇന്ത്യൻസ് ഫാസ്റ്റ് ബൗളർ ജസ്പ്രീത് ബുംറ. മലയാളി താരം എസ് ശ്രീശാന്തിനെ പിന്തള്ളിയാണ് ഈ മോശം റെക്കോർഡ് ബുംറ സ്വന്തമാക്കിയിരിക്കുന്നത്.
മത്സരത്തിൽ 6 വിക്കറ്റിനാണ് മുംബൈ ഇന്ത്യൻസ് പരാജയപെട്ടത്. മുംബൈ ഇന്ത്യൻസ് ഉയർത്തിയ 138 റൺസിന്റെ വിജയലക്ഷ്യം 19.2 ഓവറിൽ 4 വിക്കറ്റ് നഷ്ട്ടത്തിൽ ഡൽഹി ക്യാപിറ്റൽസ് മറികടന്നു. 42 പന്തിൽ 45 റൺസ് നേടിയ ശിഖാർ ധവാൻ, 29 പന്തിൽ 33 റൺസ് നേടിയ സ്റ്റീവ് സ്മിത്ത് എന്നിവരാണ് ഡൽഹിയെ വിജയത്തിലെത്തിച്ചത്. നേരത്തെ ആദ്യം ബാറ്റ് ചെയ്ത മുംബൈ ഇന്ത്യൻസിനെ നാലോവറിൽ 24 റൺസ് വഴങ്ങി 4 വിക്കറ്റ് വീഴ്ത്തിയ അമിത് മിശ്ര, 2 വിക്കറ്റ് വീഴ്ത്തിയ ആവേശ് ഖാൻ എന്നിവരാണ് ചുരുക്കികെട്ടിയത്. മാർക്കസ് സ്റ്റോയിനിസ്, കഗിസോ റബാഡ, ലളിത് യാദവ് എന്നിവർ ഓരോ വിക്കറ്റ് വീതം നേടി. 30 പന്തിൽ 3 ഫോറും 3 സിക്സുമടക്കം 44 റൺസ് നേടിയ ക്യാപ്റ്റൻ രോഹിത് ശർമ്മ നൽകിയ മികച്ച തുടക്കമാണ് മുംബൈയ്ക്ക് അല്പമെങ്കിലും ഭേദപ്പെട്ട സ്കോർ സമ്മാനിച്ചത്.
മത്സരത്തിൽ നാലോവറിൽ 32 റൺസ് വഴങ്ങിയ ജസ്പ്രീത് ബുംറ 2 നോ ബോളുകളും എറിഞ്ഞിരുന്നു. ഇതോടെ ഇന്ത്യൻ പ്രീമിയർ ലീഗ് ചരിത്രത്തിൽ ഏറ്റവും കൂടുതൽ നോ ബോളുകൾ എറിയുന്ന ബൗളറായി ബുംറ മാറി. മത്സരത്തിലെ 2 നോ ബോളുകൾ ഉൾപ്പെടെ 25 നോ ബോളുകൾ ഐ പി എല്ലിൽ ജസ്പ്രീത് ബുംറ എറിഞ്ഞിട്ടുണ്ട്. ഐ പി എല്ലിൽ 23 നോ ബോളുകൾ എറിഞ്ഞിട്ടുള്ള മലയാളി താരം എസ് ശ്രീശാന്തിനെയാണ് മത്സരത്തോടെ ബുംറ പിന്നിലാക്കിയത്.
21 നോ ബോളുകൾ വീതം എറിഞ്ഞിട്ടുള്ള അമിത് മിശ്ര, ഇഷാന്ത് ശർമ്മ, 19 നോ ബോളുകൾ എറിഞ്ഞിട്ടുള്ള ഉമേഷ് യാദവ് എന്നിവരാണ് ഈ പട്ടികയിൽ ബുംറയ്ക്കും ശ്രീശാന്തിനും പുറകിലുള്ളത്.
സീസണിലെ ഡൽഹി ക്യാപിറ്റൽസിന്റെ മൂന്നാം വിജയമാണിത്. വിജയത്തോടെ ഡൽഹി ക്യാപിറ്റൽസ് പോയിന്റ് ടേബിളിൽ രണ്ടാം സ്ഥാനത്തെത്തി.