തകർപ്പൻ വിജയമാണ് മുംബൈ ഇന്ത്യൻസിനെതിരായ മത്സരത്തിൽ റിഷാബ് പന്തിന്റെ ഡൽഹി ക്യാപിറ്റൽസ് നേടിയത്. മത്സരത്തിലെ വിജയത്തോടെ തകർപ്പൻ റെക്കോർഡും ഡൽഹി ക്യാപിറ്റൽസ് സ്വന്തമാക്കി. തുടർച്ചയായ 5 മത്സരങ്ങളിലെ പരാജയത്തിന് ശേഷം മുംബൈ ഇന്ത്യൻസിനെതിരെ ഡൽഹി നേടുന്ന വിജയമാണിത്.
മത്സരത്തിൽ 6 വിക്കറ്റിനാണ് ഡൽഹി വിജയം നേടിയത്. മുംബൈ ഇന്ത്യൻസ് ഉയർത്തിയ 138 റൺസിന്റെ വിജയലക്ഷ്യം 19.1 ഓവറിൽ 4 വിക്കറ്റ് നഷ്ട്ടത്തിൽ ഡൽഹി ക്യാപിറ്റൽസ് മറികടന്നു. ശ്രദ്ധയോടെ ബാറ്റ് വീശിയ ശിഖാർ ധവാനും സ്റ്റീവ് സ്മിത്തുമാണ് കൊൽക്കത്തയ്ക്കും സൺറൈസേഴ്‌സും പറ്റിയ പിഴവ് അവർത്തിക്കാതെ ടീമിനെ വിജയത്തിലെത്തിച്ചത്. ധവാൻ 42 പന്തിൽ 45 റൺസ് നേടിയപ്പോൾ സ്റ്റീവ് സ്മിത്ത് 29 പന്തിൽ 33 റൺസ് നേടി. ലളിത് യാദവ് 25 പന്തിൽ 22 റൺസും ഷിംറോൺ ഹെറ്റ്മയർ 9 പന്തിൽ 14 റൺസും നേടി. നേരത്തെ ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത മുംബൈ ഇന്ത്യൻസിനെ നാലോവറിൽ 24 റൺസ് വഴങ്ങി നാല് വിക്കറ്റ് വീഴ്ത്തിയ അമിത് മിശ്രയാണ് തകർത്തത്. ആവേശ് ഖാൻ 2 വിക്കറ്റും, മാർക്കസ് സ്റ്റോയിനിസ്, റബാഡ, ലളിത് യാദവ് എന്നിവർ ഓരോ വിക്കറ്റ് വീതവും നേടി. 30 പന്തിൽ 44 റൺസ് നേടിയ രോഹിത് ശർമ്മ മാത്രമാണ് മുംബൈയ്ക്ക് വേണ്ടി മികച്ച പ്രകടനം പുറത്തെടുത്തത്. സൂര്യകുമാർ യാദവ് 15 പന്തിൽ 24 റൺസും ഇഷാൻ കിഷൻ 26 റൺസും നേടി.
മത്സരത്തിലെ വിജയത്തോടെ ഐ പി എല്ലിൽ മുംബൈ ഇന്ത്യൻസിനെതിരെ ഏറ്റവും കൂടുതൽ വിജയം നേടുന്ന ടീമെന്ന റെക്കോർഡ് ഡൽഹി ക്യാപിറ്റൽസ് സ്വന്തമാക്കി. ഐ പി എല്ലിൽ മുംബൈ ഇന്ത്യൻസിനെതിരായ ഡൽഹിയുടെ പതിമൂന്നാം വിജയമാണിത്. 12 തവണ ഐ പി എല്ലിൽ മുംബൈയെ പരാജയപെടുത്തിയിട്ടുള്ള ചെന്നൈ സൂപ്പർ കിങ്സിന്റെയും പഞ്ചാബിന്റെയും റെക്കോർഡാണ് ഡൽഹി ക്യാപിറ്റൽസിനെ തകർത്തത്.
11 തവണ മുംബൈ ഇന്ത്യൻസിനെ ഐ പി എല്ലിൽ പരാജയപെടുത്തിയിട്ടുള്ള രാജസ്ഥാൻ റോയൽസും റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂരുമാണ് ഈ നേട്ടത്തിൽ പിന്നിലുള്ളത്.
മത്സരത്തിലെ വിജയത്തോടെ ഡൽഹി ക്യാപിറ്റൽസ് പോയിന്റ് ടേബിളിൽ രണ്ടാം സ്ഥാനത്തെത്തി. ഏപ്രിൽ 25 ന് സൺറൈസേഴ്‌സ് ഹൈദരാബാദിനെതിരെയാണ് ഡൽഹിയുടെ അടുത്ത മത്സരം. പഞ്ചാബ് കിങ്സാണ് അടുത്ത മത്സരത്തിൽ മുംബൈ ഇന്ത്യൻസിന്റെ എതിരാളി.