രാജസ്ഥാൻ റോയൽസിനെതിരായ മത്സരത്തിലെ പരാജയത്തിനൊപ്പം നാണക്കേടിന്റെ റെക്കോർഡ് സ്വന്തമാക്കി കഴിഞ്ഞ സീസണിലെ ഫൈനലിസ്റ്റുകൾ കൂടിയായ ഡൽഹി ക്യാപിറ്റൽസ്. റോയൽസിനോട് മൂന്ന് വിക്കറ്റുകൾക്ക് പരാജയപെട്ട മത്സരത്തിൽ ഒരു സിക്സ് പോലും നേടാൻ ഡൽഹിയ്ക്ക് സാധിച്ചിരുന്നില്ല ഇതോടെയാണ് ഈ നാണക്കേടിന്റെ റെക്കോർഡ് ഡൽഹിയെ തേടിയെത്തിയത്.
മത്സരത്തിൽ ഡൽഹി ക്യാപിറ്റൽസ് ഉയർത്തിയ 148 റൺസിന്റെ വിജയലക്ഷ്യം 19.4 ഓവറിൽ 7 വിക്കറ്റ് നഷ്ട്ടത്തിൽ രാജസ്ഥാൻ റോയൽസ് മറികടന്നിരുന്നു. 43 പന്തിൽ 62 റൺസ് നേടിയ ഡേവിഡ് മില്ലറും, 18 പന്തിൽ 36 റൺസ് നേടിയ ക്രിസ് മോറിസുമാണ് രാജസ്ഥാൻ റോയൽസിന് തകർപ്പൻ വിജയം സമ്മാനിച്ചത്. നേരത്തെ ആദ്യം ബാറ്റ് ചെയ്ത ക്യാപിറ്റൽസിന് വേണ്ടി 32 പന്തിൽ 51 റൺസ് നേടിയ ക്യാപ്റ്റൻ റിഷാബ് പന്ത് മാത്രമാണ് തിളങ്ങിയത്.
മത്സരത്തിൽ ഒരു സിക്സ് പോലും നേടാൻ ഡൽഹി ക്യാപിറ്റൽസ് ബാറ്റ്‌സ്മാന്മാർക്ക് സാധിച്ചിരുന്നില്ല. ഐ പി എൽ ചരിത്രത്തിൽ ഇതാദ്യമായാണ് മുംബൈ വാങ്കഡെ സ്റ്റേഡിയത്തിൽ ഒരു ടീമിന് സിക്സ് നേടാൻ സാധിക്കാതെ പോകുന്നത്. 75 ഐ പി എൽ മത്സരങ്ങൾ നടന്ന ഈ സ്റ്റേഡിയത്തിൽ 150 തവണ ടീം ഇന്നിങ്സുകൾ ഉണ്ടായിട്ടുണ്ട്. കൂടാതെ ഇതാദ്യമായാണ് 20 ഓവർ നീണ്ട ഫുൾ ടൈം മത്സരത്തിൽ ഡൽഹി ക്യാപിറ്റൽസിന് സിക്സ് നേടാൻ സാധിക്കാതെ പോകുന്നത്.
ഐ പി എല്ലിലെ തന്റെ പതിമൂന്നാം ഫിഫ്റ്റിയാണ് മത്സരത്തിൽ ഡൽഹി ക്യാപിറ്റൽസ് ക്യാപ്റ്റൻ റിഷാബ് പന്ത് നേടിയത്. 9 ഫോറുകൾ നേടിയ പന്തിന് സിക്സൊന്നും നേടാൻ സാധിച്ചിരുന്നില്ല. ഇതാദ്യമായാണ് ഐ പി എല്ലിൽ സിക്സ് നേടാതെ റിഷാബ് പന്ത് ഫിഫ്റ്റി നേടുന്നത്.
ഏപ്രിൽ 18 ന് കെ എൽ രാഹുൽ നയിക്കുന്ന പഞ്ചാബ് കിങ്സിനെതിരെയാണ് ഡൽഹി ക്യാപിറ്റൽസിന്റെ അടുത്ത മത്സരം.