ഡേവിഡ് മില്ലറുടെയും ക്രിസ് മോറിസിന്റെ തകർപ്പൻ ബാറ്റിങ് മികവിൽ ഡൽഹി ക്യാപിറ്റൽസിനെതിരെ രാജസ്ഥാൻ റോയൽസിന് 3 വിക്കറ്റിന്റെ ത്രസിപ്പിക്കുന്ന വിജയം. മത്സരത്തിൽ ഡൽഹി ഉയർത്തിയ 148 റൺസിന്റെ വിജയലക്ഷ്യം 19.4 ഓവറിൽ 7 വിക്കറ്റ് നഷ്ട്ടത്തിൽ രാജസ്ഥാൻ റോയൽസ് മറികടന്നു.
ഒരു ഘട്ടത്തിൽ 42/5 എന്ന നിലയിൽ തകർന്ന രാജസ്ഥാൻ റോയൽസിനെ 43 പന്തിൽ 7 ഫോറും 2 സിക്സുമടക്കം 62 റൺസ് നേടിയ ഡേവിഡ് മില്ലറാണ് മത്സരത്തിൽ തിരിച്ചെത്തിച്ചത്. മില്ലർ പുറത്തായ ശേഷം ക്രീസിലെത്തിയ മോറിസ് 18 പന്തിൽ പുറത്താകാതെ 36 റൺസ് നേടി ടീമിനെ വിജയത്തിലെത്തിച്ചു. നാല് സിക്സുകളാണ് ക്രിസ് മോറിസ് പറത്തിയത്.
ഡൽഹിയ്ക്ക് വേണ്ടി ആവേശ് ഖാൻ മൂന്ന് വിക്കറ്റും ക്രിസ് വോക്‌സ്, കഗിസോ റബാഡ എന്നിവർ 2 വിക്കറ്റ് വീതവും നേടി.
നേരത്തെ ആദ്യം ബാറ്റ് ചെയ്ത ഡൽഹി ക്യാപിറ്റൽസ് 32 പന്തിൽ 51 നേടിയ ക്യാപ്റ്റൻ റിഷാബ് പന്തിന്റെ മികവിലാണ് അൽപമെങ്കിലും പൊരുതാവുന്ന സ്കോറിൽ എത്തിച്ചത്.
രാജസ്ഥാൻ റോയൽസിന് വേണ്ടി ജയദേവ് ഉണാഡ്കട് നാലോവറിൽ 15 റൺസ് മാത്രം വഴങ്ങി മൂന്ന് വിക്കറ്റും മുസ്താഫിസുർ റഹ്മാൻ നാലോവറിൽ 29 റൺസ് വഴങ്ങി 2 വിക്കറ്റും ക്രിസ് മോറിസ് ഒരു വിക്കറ്റും നേടി.