തകർപ്പൻ പ്രകടനമാണ് ഐ പി എൽ പതിനാലാം സീസണിലെ തന്റെ ആദ്യ മത്സരത്തിൽ രാജസ്ഥാൻ റോയൽസ് ക്യാപ്റ്റനും മലയാളി താരവും കൂടിയായ സഞ്ജു സാംസൺ കാഴ്ച്ചവെച്ചത്. ക്യാപ്റ്റനായുള്ള അരങ്ങേറ്റത്തിൽ സെഞ്ചുറി കുറിക്കാനും സഞ്ജുവിന് സാധിച്ചു. രസകരമായ സംഭവത്തിനും സഞ്ജുവിന്റെ ക്യാപ്റ്റൻസി അരങ്ങേറ്റം വേദിയായി. മത്സരത്തിലെ ടോസിന് ശേഷം കോയിൻ മാച്ച് റഫറിയ്ക്ക് നൽകാതെ സഞ്ജു പോക്കറ്റിലിട്ടിരുന്നു, മത്സരശേഷം ആ കോയിൻ പോക്കറ്റിലുണ്ടോയെന്ന് ഹർഷ ബോഗ്ലെ സഞ്ജുവിനോട് ചോദിക്കുകയും ചെയ്തു. ടോയിൻ പോക്കറ്റിലിട്ടതിന് പിന്നിലെ കാരണവും സഞ്ജു പറഞ്ഞു.
മത്സരത്തിൽ സഞ്ജുവിന്റെ ഒറ്റയാൾ പോരാട്ടതിന്റെ മികവിലും വിജയം നേടാൻ രാജസ്ഥാൻ റോയൽസിന് സാധിച്ചില്ല. അവസാന പന്ത് വരെ നീണ്ട ആവേശപോരാട്ടത്തിൽ 4 റൺസിനാണ് പഞ്ചാബ് കിങ്സ് വിജയിച്ചത്. മത്സരത്തിൽ പഞ്ചാബ് കിങ്‌സ് ഉയർത്തിയ 222 റൺസിന്റെ വിജയലക്ഷ്യം പിന്തുടർന്ന രാജസ്ഥാൻ റോയൽസിന് നിശ്ചിത 20 ഓവറിൽ 7 വിക്കറ്റ് നഷ്ട്ടത്തിൽ 217 റൺസ് നേടാനെ സാധിച്ചുള്ളു. 63 പന്തിൽ 12 ഫോറും 7 സിക്സുമടക്കം 119 റൺസ് നേടിയാണ് സഞ്ജു സാംസൺ പുറത്തായത്.
മത്സരശേഷമാണ് കോയിൻ മാച്ച് റഫറിയ്ക്ക് നൽകാതെ പോക്കറ്റിലാക്കിയതിന് പിന്നിലെ കാരണം സഞ്ജു പറഞ്ഞത്. കോയിൻ കാണാൻ മനോഹരമായിരുന്നുവെന്നും റഫറിയോട് കോയിൻ എടുത്തോട്ടെയെന്ന് ചോദിച്ചുവെങ്കിലും റഫറി സമ്മതിച്ചില്ലയെന്നും സഞ്ജു പറഞ്ഞു. അത് ക്രൂരമായെന്നായിരുന്നു ഹർഷ ബോഗ്ലെയുടെ മറുപടി.
മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത പഞ്ചാബ് കിങ്‌സ് 50 പന്തിൽ 7 ഫോറും സിക്സുമടക്കം 91 റൺസ് നേടിയ കെ എൽ രാഹുൽ, 28 പന്തിൽ 40 റൺസ് നേടിയ ക്രിസ് ഗെയ്ൽ, 28 പന്തിൽ 64 റൺസ് നേടിയ ദീപക് ഹൂഡ എന്നിവരുടെ മികവിലാണ് വമ്പൻ സ്കോർ നേടിയത്.
ഏപ്രിൽ 15 ന് ഡൽഹി ക്യാപിറ്റൽസിനെതിരെയാണ് രാജസ്ഥാൻ റോയൽസിന്റെ അടുത്ത മത്സരം. ചെന്നൈ സൂപ്പർ കിങ്സാണ് അടുത്ത മത്സരത്തിൽ പഞ്ചാബ് കിങ്സിന്റെ എതിരാളികൾ.