സൗത്ത് ആഫ്രിക്കയ്ക്കെതിരായ ഏകദിന പരമ്പരയിലെ പ്രകടനത്തോടെ റാങ്കിങ്ങിൽ ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്ലിയെ മറികടന്ന് ഒന്നാം സ്ഥാനം കരസ്ഥമാക്കിയിരിക്കുകയാണ് പാകിസ്ഥാൻ ക്യാപ്റ്റൻ ബാബർ അസം. 3 വർഷത്തിൽ ഏറെയായി ഏകദിന റാങ്കിങ്ങിൽ ഒന്നാം സ്ഥാനത്ത് കഴിയുകയായിരുന്ന വിരാട് കോഹ്ലിയെയാണ് അവസാന ഏകദിനത്തിൽ 94 റൺസ് ഇന്നിംഗ്സിന്റെ ബലത്തിൽ പിന്നിലാക്കിയത്.
ഇതോടെ ക്രിക്കറ്റ് ലോകത്തിന്റെ ശ്രദ്ധ കേന്ദ്രമായി മാറിയിരിക്കുകയാണ് ബാബർ. ഇപ്പോഴിതാ കോഹ്ലിയോട് ബാബർ അസമിനെ കണ്ട് പഠിക്കാൻ ഉപദേശവുമായി മുൻ പാക് താരം ആഖിബ് ജാവേദ്. സ്വിങ് ബോളുകൾക്ക് എതിരെയും വിരാട് കോഹ്‌ലിയുടെ ദൗർബല്യം മറികടക്കനാണ് ബാബർ അസമിൽ നിന്ന് പഠിക്കാൻ മുൻ പാകിസ്ഥാൻ താരം ഉപദേശിച്ചത്.
ബാബർ അസമിനെ അപേക്ഷിച്ച് വിരാട് കോഹ്‌ലിക്ക് മികച്ച ഷോട്ടുകളുടെ വ്യാപ്തിയുണ്ട്, എന്നാൽ അദ്ദേഹത്തിന് ഒരു ബലഹീനതയുണ്ട്. പന്ത് സ്വിംഗ് ചെയ്യുകയാണെങ്കിൽ ഓഫ് സ്റ്റമ്പിൽ കുടുങ്ങുന്ന കോഹ്ലി കുടുങ്ങുന്നത് പതിവാണ്, ഇംഗ്ലണ്ടിന്റെ ആൻഡേഴ്സണെതിരെ 2014ൽ സംഭവിച്ചത് പോലെ ” ആഖിബ് ജാവേദ് പറഞ്ഞു.
” ബാബറിനെ നോക്കുകയാണെങ്കിൽ, ദൗർബല്യങ്ങളൊന്നും നിങ്ങൾക്ക് അദ്ദേഹത്തിൽ കാണില്ല. സച്ചിൻ തെൻഡുൽക്കറിനേപ്പോലെ തന്നെ. സാങ്കേതികത്തികവിന്റെ കാര്യത്തിൽ ബാബർ അസം കോലിയേക്കാൾ കേമനാണ്. പക്ഷേ അദ്ദേഹം കോഹ്‌ലിയുടെ ഫിറ്റ്നസ് ദിനചര്യ പിന്തുടരുകയാണെങ്കിൽ അയാൾ കൂടുതൽ മികച്ച കളിക്കാരനാകും. അതേസമയം, സ്വിങ് ചെയ്യുന്ന പന്തുകളിൽ അപകടത്തിൽച്ചാടാതിരിക്കാൻ കൂടുതൽ സാങ്കേതികത്തികവ് സ്വന്തമാക്കാൻ കോഹ്ലിക്ക് അസമിനെ കണ്ടു പഠിക്കുകയുമാവാം ” 163 ഏകദിനങ്ങളും 22 ടെസ്റ്റുകളും പാക്‌സിതാൻ വേണ്ടി കളിച്ച ജാവേദ് കൂട്ടിച്ചേർത്തു.
” കഴിഞ്ഞ രണ്ടോ മൂന്നോ വർഷത്തിനിടയിൽ പാകിസ്ഥാന്റെ ബാറ്റിംഗിന്റെ 50 ശതമാനവും ബാബർ അസമാണ്. വിരാട് കോഹ്‌ലിയെ ഏകദിന റാങ്കിംഗിൽ മറികടക്കുമെന്ന് ഞാൻ ഒരിക്കലും കരുതിയിരുന്നില്ല. പാകിസ്ഥാൻ വളരെ ഭാഗ്യമാണ്. ടീം ബുദ്ധിമുട്ടുന്നതിനിടയിലാണ് അദ്ദേഹം വന്നത്, ഒറ്റയ്ക്ക് ടീമിനെ ശരിയായ പാതയിൽ എത്തിച്ചു. ക്യാപ്റ്റൻസി അദ്ദേഹത്തിന്റെ ഫോമിനെ ബാധിച്ചിട്ടില്ല ” ജാവേദ് പറഞ്ഞു.