രണ്ടാം ടെസ്റ്റിന്റെ അഞ്ചാം ദിനം വിജയത്തിനായി ശ്രീലങ്ക നേടേണ്ടത് 348 റണ്‍സ്. വിക്കറ്റ് നഷ്ടമില്ലാതെ രണ്ടാം ഇന്നിംഗ്സില്‍ ശ്രീലങ്ക 29 റണ്‍സാണ് നാലാം ദിവസം അവസാനിക്കുമ്ബോള്‍ നേടിയിട്ടുള്ളത്. 17 റണ്‍സുമായി ലഹിരു തിരിമന്നേയും 11 റണ്‍സ് നേടി ദിമുത് കരുണാരത്നേയുമാണ് ശ്രീലങ്കയ്ക്കായി ക്രീസിലുള്ളത്.
നേരത്തെ 368 റണ്‍സ് ലീഡുമായി വെസ്റ്റ് ഇന്‍ഡീസ് തങ്ങളുടെ രണ്ടാം ഇന്നിംഗ്സ് 280/4 എന്ന നിലയില്‍ ഡിക്ലയര്‍ ചെയ്യുകയായിരുന്നു. ക്രെയിഗ് ബ്രാത്‍വൈറ്റ്(85), കൈല്‍ മയേഴ്സ്(55), ജേസണ്‍ ഹോള്‍ഡര്‍(71*) എന്നിവരുടെ ബാറ്റിംഗ് പ്രകടനം ആണ് ആതിഥേയര്‍ക്ക് മികച്ച സ്കോര്‍ നേടിക്കൊടുത്തത്.
വെസ്റ്റ് ഇൻഡീസിന്റെ ആദ്യ ഇന്നിംഗ്സ് സ്കോറായ 354 പിന്തുടർന്ന് ഇറങ്ങിയ ശ്രീലങ്കയ്ക്ക് 258 റൺസ് മാത്രമാണ് നേടാനായത്. ലഭിച്ച മികച്ച തുടക്കം വലിയ സ്കോറായി മാറ്റാനാവാത്തതാണ് ശ്രീലങ്കയ്ക്ക് തിരിച്ചടിയായത്. തിരിമന്നെയും (55) നിസങ്കയും (51) മാത്രമാണ് അർദ്ധ സെഞ്ചുറി നേടിയത്. ധനഞ്ജയ 39 റൺസും, ചാണ്ടിമാൽ 44 റൺസുമായാണ് പുറത്തായത്.
നാലാം വിക്കറ്റ് കൂട്ടുകെട്ടിൽ ചാണ്ടിമാലും ധനഞ്ജയയും ചേർന്ന് 75 റൺസാണ് ചേർത്തത്. ഇരുവരുടെയും പാർട്ണർഷിപ്പ് ഒരു ഘട്ടത്തിൽ വെസ്റ്റ് ഇൻഡീസിനെ ക്ഷമ നഷ്ട്ടപ്പെടുത്തിയിരുന്നു. ബൗളർമാർക്ക് കാര്യമായി ഒന്നും ചെയ്യാനാവത്തതോടെ സ്ലെഡ്ജിങ്ങിലൂടെ ശ്രീലങ്കൻ താരങ്ങളെ മാനസികമായി സമ്മർദ്ദത്തിലാക്കാൻ ജാസൻ ഹോൾഡർ ശ്രമിക്കുകയായിരുന്നു.
https://twitter.com/windiescricket/status/1377013208322543616?s=19
ഒരു വശത്ത് നിലയുറപ്പിച്ചിരുന്ന ധനഞ്ജയയെ കഴിഞ്ഞ വെസ്റ്റ് ഇൻഡീസ് പര്യടനത്തിൽ കൈ ഒടിഞ്ഞത് ഓർമ്മിപ്പിച്ച് പ്രകോപിപ്പിക്കുകയായിരുന്നു. അവസാനമായി ഇവിടെ വന്നപ്പോൾ നിന്റെ കൈ ഒടിഞ്ഞിരുന്നു, എന്ന് പറഞ്ഞ് കൊണ്ടായിരുന്നു ഹോൾഡറിന്റെ സ്ലെഡ്ജിങ്. എന്നാൽ ഹോൾഡറിന്റെ പ്രകോപന വാക്കുകളിൽ വീഴാതെ ചെറുചിരിയോടെയാണ് ധനഞ്ജയ മറുപടി നൽകിയത്.