ഈ ഐ പി എൽ സീസണിൽ ഡൽഹി ക്യാപിറ്റൽസിനെ വിക്കറ്റ് കീപ്പർ ബാറ്റ്‌സ്‌മാൻ റിഷാബ് പന്ത് നയിക്കും. ശ്രേയസ് അയ്യർക്ക് പരിക്ക് മൂലം ഈ സീസൺ നഷ്ട്ടപെട്ടതോടെയാണ് ക്യാപ്റ്റനായി റിഷാബ് പന്തിനെ നിയമിച്ചത്. ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തിനിടെയാണ് ശ്രേയസ് അയ്യർക്ക് തോളിന് പരിക്കേറ്റത്.
ഐ പി എല്ലിൽ ക്യാപ്റ്റനായുള്ള റിഷാബ് പന്തിന്റെ അരങ്ങേറ്റം കൂടിയാണിത്. നേരത്തെ ആഭ്യന്തര ക്രിക്കറ്റിലും ഡൽഹിയെ റിഷാബ് പന്ത് നയിച്ചിരുന്നു. മുൻ ഓസ്‌ട്രേലിയൻ നായകൻ സ്റ്റീവ് സ്മിത്ത്, ഇന്ത്യൻ ടെസ്റ്റ് ടീം വൈസ് ക്യാപ്റ്റൻ അജിങ്ക്യ രഹാനെ, രവിചന്ദ്രൻ അശ്വിൻ അടക്കമുള്ളവരെ പിന്തള്ളിയാണ് റിഷാബ് പന്ത് ടീമിന്റെ ക്യാപ്റ്റനായിരിക്കുന്നത്.
കഴിഞ്ഞ സീസണിൽ ടീമിനെ ഫൈനലിലെത്തിച്ച ശ്രേയസ് അയ്യരുടെ ക്യാപ്റ്റൻസി മികവും ബാറ്റിങ് മികവും ഡൽഹി ഈ സീസണിൽ മിസ്സ് ചെയ്യുമെന്നും ഡൽഹി ക്യാപിറ്റൽസ് ഔദ്യോഗിക പ്രസ്താവനയിൽ പറഞ്ഞു.
” എനിക്ക് പരിക്ക് പറ്റിയതിനാൽ ഡൽഹിയ്ക്ക് ഈ ഐ പി എൽ സീസണിൽ ഒരു ക്യാപ്റ്റനെ ആവശ്യമാണ്. റിഷാബ് പന്താണ് ആ ജോലി നിർവഹിക്കാൻ ഏറ്റവും അനുയോജ്യൻ, അവന് എല്ലാവിധ ആശംസകളും നേരുന്നു. ടീമിനെ അതിശക്തമാക്കാൻ അവന് സാധിക്കുമെന്ന് ഞാൻ കരുതുന്നു. ” ശ്രേയസ് അയ്യർ പറഞ്ഞു.
” ഡൽഹിയിലൂടെയാണ് ഞാൻ വളർന്നത്, 6 വർഷങ്ങൾക്ക് മുൻപ് ഇവിടെയാണ് ഞാൻ എന്റെ ഐ പി എൽ യാത്ര ആരംഭിച്ചത്. ഈ ടീമിനെ നയിക്കുകയെന്നത് എന്റെ സ്വപ്നങ്ങളിലൊന്നായിരിക്കുന്നു. അതിപ്പോൾ യാഥാർത്ഥ്യമായിരിക്കുന്നു. കോച്ചിങ് സ്റ്റാഫിനോടും ടീം ഉടമസ്ഥരോടും നന്ദിയുണ്ട്. ഈ സീസണിൽ ഡൽഹിയ്ക്ക് വേണ്ടി എന്റെ കഴിവിന്റെ പരമാവധി ഞാൻ ശ്രമിക്കും. ” റിഷാബ് പന്ത് പറഞ്ഞു.