ആദ്യ ഏകദിന മത്സരത്തിലെ തോല്‍വിക്ക് രണ്ടാം മത്സരത്തില്‍ പകരം വീട്ടി ഇംഗ്ളണ്ട്. ഇന്നലെ രണ്ടാം ഏകദിനത്തില്‍ ആറു വിക്കറ്റിന്റെ തകർപ്പൻ വിജയം നേടിയ ഇംഗ്ലണ്ട് മൂന്ന് മത്സരങ്ങളുള്ള പരമ്പര 1-1ന് സമനിലയിലാക്കി. നാളെയാണ് അവസാന മത്സരം.ഇന്നലെ ഇന്ത്യ ഉയര്‍ത്തിയ 336/6 എന്ന സ്കോര്‍ 43.3 ഓവറില്‍ നാലുവിക്കറ്റുകള്‍ നഷ്ടപ്പെടുത്തിയാണ് സന്ദര്‍ശകര്‍ മറികടന്നത്. സെഞ്ച്വറി നേടിയ ബെയര്‍സ്റ്റോയും (124), 99 റണ്‍സടിച്ച ബെന്‍ സ്റ്റോക്സും 55 റണ്‍സ് നേടിയ ജാസണ്‍ റോയ്‌യും ചേര്‍ന്നാണ് ഇംഗ്ളണ്ടിന് വിജയമൊരുക്കിയത്.
ഫോമില്ലാത്തതിന്റെ പേരില്‍ വിമര്‍ശനം കേട്ടിരുന്ന കെ.എല്‍ രാഹുലും(108) ഒരുവര്‍ഷത്തിലേറെയായി ഏകദിന ടീമില്‍ നിന്ന് മാറ്റിനിറുത്തപ്പെട്ടിരുന്ന റിഷഭ് പന്തും (77) നായകന്റെ ഉത്തരവാദിത്വവുമായി ബാറ്റുവീശിയ വിരാട് കൊഹ്‌ലിയും (66)മിന്നിത്തിളങ്ങിയപ്പോഴാണ് ടോസ് നഷ്ടപ്പെട്ട് ആദ്യ ബാറ്റിംഗിനിറങ്ങിയ ഇന്ത്യ ആറുവിക്കറ്റ് നഷ്ടത്തില്‍ 336 റണ്‍സെടുത്തത്.
മത്സരത്തിൽ ഇന്ത്യയുടെ ഇന്നിംഗ്‌സിനിടെ ആരാധകരെ കുഴപ്പിച്ച സംഭവം അരങ്ങേറിയിട്ടുണ്ട്. ടോം കറൻ എറിഞ്ഞ 40ആം ഓവറിലാണ് ഈ സംഭവം. അവസാന പന്തിൽ റിവേഴ്സ് ലാപ് ഷോട്ട് കളിക്കാൻ മുൻകൂട്ടി തീരുമാനിച്ച റിഷഭ് പന്തിനെതിരെ ഇത് മനസ്സിലാക്കിയ ടോം കറൻ ഫുൾ ലെങ്ത്തിൽ പന്തെറിഞ്ഞു, ഇതോടെ റിഷഭിന്റെ ശ്രമം പാളി. എന്നിരുന്നാലും തലനാരിഴയ്ക്ക് ബാറ്റിൽ കൊണ്ട് തന്നെ ഫോർ പോവുകയും ചെയ്തു.
https://twitter.com/cricketaakash/status/1375404744068370432?s=19
എന്നാൽ ഇത് പാഡിൽ കൊണ്ടെന്ന് കരുതിയ ഇംഗ്ലണ്ട് താരങ്ങൾ ഉടനെ അപ്പീൽ ചെയ്തു. മെയ്ൻ അമ്പയർ വീരേന്ദർ ശർമ്മ അത് ശരിവെച്ച് ഔട്ട് വിധിച്ചു. എന്നാൽ തന്റെ ബാറ്റിൽ കൊണ്ടെന്ന് ഉറപ്പുണ്ടായിരുന്ന പന്ത് നിമിഷങ്ങൾക്കുള്ളിൽ റീവ്യൂവിന് നൽകി. റിപ്ലെയിൽ പന്ത് റിഷഭിന്റെ ബാറ്റിലാണ് കൊണ്ടെന്ന് തെളിഞ്ഞതോടെ അമ്പയർ വിധി തിരുത്തി.
https://twitter.com/tony49901400/status/1375404038452244483?s=19
അമ്പയർ ഔട്ട് തീരുമാനം പിൻവലിച്ചെങ്കിലും നിയമപ്രകാരം പന്തിനും ഇന്ത്യയ്ക്കും അർഹിച്ച നാലു റൺസ് നഷ്ടമായി.
ഐസിസി നിയമപ്രകാരം ഓൺ ഫീൽഡ് അംപയർ ഔട്ട് വിളിച്ച പന്തിൽ തീരുമാനം തിരുത്തിയാലും ഡോട്ട് ബോളായി പരിഗണിക്കണമെന്നാണ്. ഇതാണ് അർഹിച്ച ബൗണ്ടറി നൽകാത്തതിന് പിന്നിലെ കാരണം.
https://twitter.com/MazherArshad/status/1375401528563994626?s=19