പരമ്പര നേടാൻ നിർണായകമായ അവസാന മത്സരത്തില്‍ ഇംഗ്ലണ്ടിനെ 36 റണ്‍സിന് കീഴടക്കിയ ഇന്ത്യ ടി20 പരമ്ബര 3-2ന് സ്വന്തമാക്കി. ഇന്ത്യ അടിച്ചെടുത്ത 225 റണ്‍സിന്‍റെ കൂറ്റന്‍ വിജയലക്ഷ്യം പിന്തുടർന്നിറങ്ങിയ ഇംഗ്ലണ്ടിനായി ഡേവിഡ് മലനും ജോസ് ബട്‌ലറും പൊരുതിയെങ്കിലും ഭുവനേശ്വര്‍ കുമാറിന്‍റെയും ഷര്‍ദ്ദുല്‍ ഠാക്കൂറിന്‍റെയും ഹര്‍ദ്ദിക് പാണ്ഡ്യയുടെയും തകര്‍പ്പന്‍ ബൗളിംഗ് ഇന്ത്യക്ക് വിജയമൊരുക്കി.
ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ രോഹിത് ശര്‍മയുടെയും ക്യാപ്റ്റന്‍ വിരാട് കോലിയുടെയും തകര്‍പ്പന്‍ അര്‍ധസെഞ്ചുറികളുടെ കരുത്തിലാണ് 20 ഓവറില്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 224 റണ്‍സെടുത്തത്. 52 പന്തില്‍ 80 റണ്‍സെടുത്ത് പുറത്താകാതെ നിന്ന ക്യാപ്റ്റന്‍ വിരാട് കോലിയാണ് ഇന്ത്യയുടെ ടോപ് സ്കോറര്‍. രോഹിത് ശര്‍മ 34 പന്തില്‍ 64 റണ്‍സെടുത്തപ്പോള്‍ 17 പന്തില്‍ 32 റണ്‍സെടുത്ത സൂര്യകുമാര്‍ യാദവും 17 പന്തില്‍ 39 റണ്‍സെടുത്ത് പുറത്താകാതെ നിന്ന ഹര്‍ദ്ദിക് പാണ്ഡ്യയും മോശമാക്കിയില്ല.
ഇംഗ്ലണ്ടിന്റെ ചെയ്‌സിങ്ങിൽ ആദ്യ ഓവറിൽ റോയ് പൂജ്യത്തിന് പുറത്തായിരുന്നുവെങ്കിലും മലാന്റെയും ബട്ട്ലറുടെയും പാർട്ണർഷിപ്പ് ഇംഗ്ലണ്ടിന് വിജയപ്രതീക്ഷ നൽകിയിരുന്നു. രണ്ടാം വിക്കറ്റിൽ 130 റൺസ് കൂട്ടിച്ചേർത്ത ഈ കൂട്ടുകെട്ട് തകർത്തത് ബട്ട്ലറിനെ ഭുവനേശ്വർ കുമാർ പുറത്താക്കിയായിരുന്നു. അർദ്ധ സെഞ്ചുറി നേടി ബാറ്റിങ് തുടരുകയായിരുന്ന ബട്ട്ലറെ 13ആം ഓവറിലാണ് ക്യാച്ചിലൂടെ പുറത്താക്കിയത്.
ഡ്രെസ്സിങ് റൂമിലേക്ക് മടങ്ങുകയായിരുന്ന ബട്ട്ലറും ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്‌ലിയും തമ്മിൽ വാക്ക് പോരുണ്ടായിരുന്നു. നടന്നു നീങ്ങുകയായിരുന്ന ബട്ട്ലറുടെ വാക്കുകളാണ് കോഹ്ലിയെ പ്രകോപിപ്പിച്ചത്. പിന്നാലെ വിട്ടുകൊടുക്കാതെ കോഹ്‌ലിയും ബട്ട്ലറിന് പിറകെ ചെന്നു. അമ്പയർ പിന്തിരിപ്പിച്ചതോടെ രംഗം ശാന്തമായി.
https://twitter.com/cricket_diary/status/1373541495005868033?s=19
ഇക്കാര്യത്തിൽ അമ്പയർ നിതിൻ മേനോനുമായി കോഹ്ലി ഏറെ നേരം തർക്കിച്ചിരുന്നു. കോഹ്ലിയെ പ്രകോപിപിച്ച ബട്ട്ലറുടെ വാക്കുകൾ വ്യക്തമല്ല. ഏകദിന ഫോർമാറ്റിൽ വീണ്ടും ഇംഗ്ലണ്ടും ഇന്ത്യയുടെ തമ്മിൽ 23ന് പുനെയിൽ വെച്ച് ഏറ്റുമുട്ടും.