ഇന്ത്യയ്ക്കെതിരായ ടി20 പരമ്പരയിലെ മൂന്നാം മത്സരത്തിൽ ഇംഗ്ലണ്ടിന് 8 വിക്കറ്റിന്റെ വമ്പൻ വിജയം. മത്സരത്തിൽ കോഹ്ലിയുടെ മികവിൽ ഇന്ത്യ ഉയർത്തിയ 157 റൺസിന്റെ വിജയലക്ഷ്യം 18.2 ഓവറിൽ 2 വിക്കറ്റ് നഷ്ട്ടത്തിൽ ഇംഗ്ലണ്ട് മറികടന്നു.
52 പന്തിൽ പുറത്താകാതെ 83 റൺസ് നേടിയ ജോസ് ബട്ട്ലറാണ് ഇംഗ്ലണ്ടിന് അനായാസ വിജയം സമ്മാനിച്ചത്. 5 ഫോറും നാല് സിക്സും ബട്ട്ലറുടെ ബാറ്റിൽ നിന്നും പിറന്നു. 28 പന്തിൽ 40 റൺസ് നേടിയ ജോണി ബെയർസ്റ്റോ ജോസ് ബട്ട്ലർക്ക് മികച്ച പിന്തുണ നൽകി.
ഇന്ത്യയ്ക്ക് വേണ്ടി യുസ്വെന്ദ്ര ചഹാലും വാഷിങ്ടൺ സുന്ദറും ഓരോ വിക്കറ്റ് വീതം നേടി.
നേരത്തെ ടോസ് നഷ്ടപെട്ട് ആദ്യം ബാറ്റിങിനിറങ്ങിയ ഇന്ത്യ തുടക്കത്തിലെ തകർച്ചയ്ക്ക് ശേഷം ക്യാപ്റ്റൻ വിരാട് കോഹ്ലിയുടെ ഒറ്റയാൾ പ്രകടനത്തിന്റെ മികവിലാണ് മികച്ച സ്കോർ സ്വന്തമാക്കിയത്.
46 പന്തിൽ 8 ഫോറും നാല് സിക്സുമുൾപ്പടെ പുറത്താകാതെ 77 റൺസ് വിരാട് കോഹ്ലി നേടി. പരമ്പരയിലെ കോഹ്ലിയുടെ തുടർച്ചയായ ഫിഫ്റ്റിയാണിത്. കഴിഞ്ഞ മത്സരത്തിൽ 49 പന്തിൽ പുറത്താകാതെ 73 റൺസ് കോഹ്ലി നേടിയിരുന്നു.
ഇംഗ്ലണ്ടിന് വേണ്ടി മാർക്ക് വുഡ് 3 വിക്കറ്റും ക്രിസ് ജോർദാൻ 2 വിക്കറ്റും നേടി. വിജയത്തോടെ 5 മത്സരങ്ങളുടെ പരമ്പരയിൽ ഇംഗ്ലണ്ട് 2-1 ന് മുൻപിലെത്തി.