വിവാദങ്ങൾക്ക് വഴിവെച്ച് വെസ്റ്റിൻഡീസും ശ്രീലങ്കയും തമ്മിലുള്ള ആദ്യ ഏകദിനം. മത്സരത്തിൽ ഫീൽഡിങ് തടസ്സപെടുത്തിയതിന് ശ്രീലങ്കൻ താരം ധനുഷ്ക ഗുണതിലകയെ അമ്പയർ പുറത്താക്കിതാണ് ഇപ്പോൾ വിവാദങ്ങൾക്ക് വഴിവെച്ചിരിക്കുന്നത്. അമ്പയറുടെ തീരുമാനം ശരിയല്ലയെന്നും മനപൂർവ്വമല്ല താരം ഫീൽഡിങ് തടസ്സപെടുത്തിയതെന്നും ആരാധകർ പ്രതികരിച്ചു.
വെസ്റ്റിൻഡീസ് ക്യാപ്റ്റൻ പൊള്ളാർഡ് എറിഞ്ഞ ഓവറിലാണ് സംഭവം അരങ്ങേറിയത്. പൊള്ളാർഡിന്റെ ലെങ്ത് ബോൾ ഗുണതിലക ഡിഫൻഡ് ചെയ്യുകയും ബാറ്റ്‌സ്മാന്റെ കാലിനരികിൽ പന്ത് വീഴുകയും ചെയ്തു. ഉടനെ സഹതാരം പാതും നിസങ്ക സിംഗിളിന് വേണ്ടി ഓടുകയും ചെയ്തു. എന്നാൽ സിംഗിൾ നിരസിച്ച ഗുണതിലക ക്രീസിൽ മടങ്ങിയെത്താനുള്ള ശ്രമത്തിനിടെ പന്തിൽ തട്ടുകയും പന്ത് ക്രീസിലേക്ക് നീങ്ങുകയും ചെയ്തു. അതിനിടെ റണ്ണൗട്ട് ചെയ്യുവാനായി പൊള്ളാർഡ് പന്തിനരികിലേക്ക് എത്തിയിരുന്നു. എന്നാൽ പന്ത് ഗുണതിലകയുടെ കാലിൽ തട്ടിയതുമൂലം തക്കസമയത്ത് പൊള്ളാർഡിന് പന്തെടുക്കാൻ സാധിച്ചതുമില്ല.
വീഡിയോ ;
https://twitter.com/FoxCricket/status/1369809233923895298?s=19
ഇതിനുപുറകെ ക്ഷുഭിതനായ പൊള്ളാർഡ് അപ്പീൽ ചെയ്യുകയും രണ്ട് അമ്പയർമാർ കൂടിയാലോചിച്ച ശേഷം തീരുമാനം തേർഡ് അമ്പയർക്ക് വിടുകയും ദൃശ്യങ്ങൾ പരിശോധിച്ച തേർഡ് അമ്പയർ ഔട്ട് വിധിക്കുകയും ചെയ്തു.
https://twitter.com/darensammy88/status/1369667420818968580?s=19
ഐസിസി നിയമപ്രകാരം ബാറ്റ്‌സ്മാൻ മനപ്പൂർവ്വം ഫീൽഡിങ് തടസ്സപെടുത്തിയാൽ അമ്പയർക്ക് ബാറ്റ്‌സ്മാന്മാരെ പുറത്താക്കാൻ അധികാരമുണ്ട്. എന്നാൽ ഇവിടെ ഗുണതിലക അറിയാതെയാണ് പന്തിൽ തട്ടിയതെന്ന് ദൃശ്യങ്ങളിൽ നിന്നും വ്യക്തമാണെന്നാണ് ആരാധകർ പറയുന്നത്. അമ്പയറുടെ തീരുമാനത്തിനെതിരെ രൂക്ഷമായാണ് ആരാധകർ പ്രതികരിച്ചത്.
മത്സരത്തിൽ 61 പന്തിൽ 55 റൺസ് നേടി മികച്ച ഫോമിൽ കളിക്കവെയാണ് ഗുണതിലക ഇപ്രകാരം പുറത്തായത്. മത്സരത്തിൽ എട്ട് വിക്കറ്റിനാണ് വെസ്റ്റിൻഡീസ് വിജയിച്ചത്. ശ്രീലങ്ക ഉയർത്തിയ 233 റൺസിന്റെ വിജയലക്ഷ്യം 47 ഓവറിൽ 2 വിക്കറ്റ് നഷ്ട്ടത്തിൽ വെസ്റ്റിൻഡീസ് മറികടന്നു. 110 റൺസ് നേടിയ ഷായ് ഹോപ്പും 65 റൺസ് നേടിയ എവിൻ ലൂയിസുമാണ് വെസ്റ്റിൻഡീസിനെ വിജയത്തിലെത്തിച്ചത്.