ഇന്ത്യയ്ക്കെതിരായ ടെസ്റ്റ് പരമ്പരയിൽ ഇംഗ്ലണ്ട് പരാജയപ്പെട്ടതിന് പിന്നാലെ അടുത്തിടെ നടപ്പിലാക്കിയ റൊട്ടേഷൻ പോളിസിയെ വിമർശിച്ച് മുൻ ഇംഗ്ലണ്ട് ക്യാപ്റ്റൻ നാസർ ഹുസ്സൈൻ. 4 മത്സരങ്ങൾ ഉൾപ്പെട്ട പരമ്പരയിലെ ആദ്യ മത്സരത്തിൽ ഗംഭീര വിജയ നേടിയിരുന്നു, എന്നാൽ ശേഷിച്ച 3 മത്സരങ്ങളിൽ ആ കളി മികവ് തുടരാൻ ഇംഗ്ലണ്ടിനായില്ല.
റിഷഭ് പന്തിനെ പോലെ കഴിവുള്ള ഒരു താരം റൊട്ടേഷൻ പോളിസി കാരണം പുറത്തിരിക്കേണ്ടി വന്നത് ശരിയായി തോന്നുനില്ലെന്ന് നാസർ ഹുസ്സൈൻ വ്യക്തമാക്കി. ഡെയ്‌ലി മെയിലിനായുള്ള തന്റെ കോളത്തിൽ എഴുതിയ നാസർ ഹുസൈൻ, പുതിയ നയത്തിന്റെ പിന്നിലെ ഉദ്ദേശ്യങ്ങൾ മനസിലാക്കുന്നുവെന്ന് പറഞ്ഞു. എന്നിരുന്നാലും, നയം നടപ്പിലാക്കുന്നതിലെ ‘പ്രത്യാഘാതങ്ങൾക്ക്’ ടീം മാനേജ്മെന്റിന്റെ ഭാഗത്തുനിന്ന് ചില ഉത്തരവാദിത്തങ്ങൾ അദ്ദേഹം ആവശ്യപ്പെട്ടിട്ടുണ്ട്.
ഇന്ത്യയിലെ നാല് ടെസ്റ്റ് മത്സരങ്ങളിൽ നിന്ന് 34.67 ശരാശരിയിൽ നിൽക്കുന്ന ജോസ് ബട്‌ലർ 4 ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരത്തിന് ശേഷം ഇംഗ്ലണ്ടിലേക്ക് പോയിരുന്നു. വരാനിരിക്കുന്ന 5 മത്സരങ്ങളുള്ള ടി20 പരമ്പരയിലും, 3 മത്സര ഏകദിന പരമ്പരകളിലും അദ്ദേഹത്തെ ഫ്രഷായി നിലനിർത്താനായിരുന്നു ഈ തീരുമാനം.
” റിഷഭ് പന്ത് അഹമ്മദാബാദിൽ തകർത്താടുകയായിരുന്നു, അതേ കാര്യം ചെയ്യാൻ കഴിവുള്ള ഇംഗ്ലണ്ട് കളിക്കാരനായ ജോസ് ബട്‌ലർ അതേ നഗരത്തിലെ ഒരു ഹോട്ടൽ മുറിയിലും, വൈറ്റ്-ബോൾ മത്സരങ്ങൾക്ക് മുമ്പായി വിശ്രമത്തിലാണ്. ശരിയായി തോന്നുന്നില്ല. എന്നെ തെറ്റിദ്ധരിക്കരുത്. വിന്റർ സീസണിൽ ഏതെങ്കിലും ഒരു സീരീസിലെ ഭാഗം ഒരു കളിക്കാരന് നഷ്ടമായിട്ടുണ്ടാവും, അതിനുള്ള എല്ലാ കാരണങ്ങളും വളരെ ന്യായമായതാണ്. എന്നാൽ ഒരു കളിക്കാരനെന്ന നിലയിൽ നിങ്ങൾ എടുക്കുന്ന ഓരോ തീരുമാനത്തിനും അതിൻറെ പ്രത്യാഘാതങ്ങളുണ്ട്. അവരുടെ തീരുമാനങ്ങളുടെ ഉത്തരവാദിത്തം അവർ ഏറ്റെടുക്കണം, ” നാസർ ഹുസൈൻ പറഞ്ഞു.
അതേസമയം മുൻ ഇംഗ്ലണ്ട് താരം മൈക്കൽ വോനും ഇതിനെ വിമർശിച്ച് രംഗത്തെത്തിയിരുന്നു.
ഇംഗ്ലണ്ട് ടീമിന്റെ റൊട്ടേഷന്‍ പോളിസിയെ ചോദ്യം ചെയ്ത അദ്ദേഹം, ഇത്രയും വലിയൊരു പരമ്ബരയില്‍ ചില പ്രമുഖ താരങ്ങള്‍ക്കു വിശ്രമം നല്‍കുകയും ടീമിനെ റൊട്ടേറ്റ് ചെയ്യുകയും ചെയ്തതു ശരിയായില്ലെന്നും വോന്‍ ചൂണ്ടിക്കാട്ടി.