ജനുവരിയിൽ ഓസ്‌ട്രേലിയയ്ക്കെതിരായ ടെസ്റ്റ് സീരീസിൽ അരങ്ങേറ്റം കുറിച്ച വാഷിങ്ടൺ സുന്ദർ സ്വപ്ന തുല്യമായ ഫോം തുടരുകയാണ്. ഗാബയിലെ ചരിത്ര വിജയത്തിൽ നിർണായക പങ്കുവഹിച്ചിരുന്നു. ഇംഗ്ലണ്ടിനെതിരായ സീരീസിൽ 4 ഇന്നിങ്സിൽ നിന്നായി 90 ആവേറെജിൽ 181 റൺസാണ് അടിച്ചു കൂട്ടിയത്.
ഇതുവരെ ടെസ്റ്റിൽ കന്നി സെഞ്ചുറി നേടനാകാത്ത സുന്ദറിന് ഈ സീരീസിൽ 2 തവണയാണ് ആ അവസരം നഷ്ട്ടമായത്. വാലറ്റം പിടിച്ചു നിൽക്കാത്തത് കൊണ്ട് ചെന്നൈയിൽ നടന്ന ആദ്യ ടെസ്റ്റിൽ 85 റൺസിൽ പുറത്താകാതെ നിന്നു, നാലാം ടെസ്റ്റിലെ ആദ്യ ഇന്നിങ്സിലും സമാന കാഴ്ച്ചയായിരുന്നു.
ഇത്തവണ 4 റൺസ് അകലെയാണ് സെഞ്ചുറി നഷ്ട്ടമായത്. ഒപ്പം ഉണ്ടായിരുന്ന അക്‌സർ പട്ടേൽ റൺ ഔട്ടിൽ പുറത്തായതിന് പിന്നാലെ ശേഷിക്കുന്ന 2 വിക്കറ്റ് 4 പന്തിലാണ് നഷ്ട്ടമായത്. സുന്ദറിന് സ്‌ട്രൈക് നൽകാൻ ഇഷാന്ത് ശർമയ്ക്കും സിറാജിനും കഴിഞ്ഞില്ല. ഇപ്പോഴിതാ മകന്റെ സെഞ്ചുറി നഷ്ട്ടമായതിൽ നിരാശ പ്രകടിപ്പിച്ച് എം സുന്ദർ രംഗത്ത്.
” ഇന്ത്യയുടെ വാലറ്റത്തിന്റെ പ്രകടനത്തിൽ ഞാൻ ശരിക്കും നിരാശനാണ്. അവർക്ക് അൽപനേരം പോലും തുടരാനായില്ല. വിജയിക്കാൻ 10 റൺസ് ആവശ്യമുള്ള മത്സരത്തിൽ ഇന്ത്യ കളിക്കുകയെന്ന് കരുതുക, അത് പോലെ കളിച്ചിരുന്നേൽ വലിയ തെറ്റായിരിക്കില്ലേ?? ദശലക്ഷക്കണക്കിന് ചെറുപ്പക്കാർ ഇത് കാണുന്നു, ഇന്ത്യയുടെ വാലറ്റം എന്താണ് ചെയ്തതെന്ന് അവർ പഠിക്കരുത് ” എം.സുന്ദർ പറഞ്ഞു.
“ സാങ്കേതികതയെയോ കഴിവുകളെയോ കുറിച്ചല്ല പറയുന്നത്. അത് ധൈര്യത്തിന്റെ കാര്യമായിരുന്നു. ഇംഗ്ലണ്ട് തളർന്നിരുന്ന ഘട്ടമായിരുന്നു, സ്റ്റോക്ക്സ് 123-126 എന്ന നിലയിലായിരുന്നു പന്തെറിഞ്ഞത്. മാരകമായ വേഗതയിൽ അവർ പന്തെറിഞ്ഞില്ല ” അദ്ദേഹം കൂട്ടിച്ചേർത്തു.
ഇന്ത്യൻ ഓഫ് സ്പിന്നറായ രവി അശ്വിന് സുന്ദറിന്റെ ബാറ്റിംഗ് കഴിവിനെ പ്രശംസിക്കുകയും ചെയ്തിരുന്നു. ” അദ്ദേഹത്തിന്റെ ബാറ്റിംഗിൽ ഞാൻ അതിശയിക്കില്ല, കാരണം അദ്ദേഹം ബാറ്റിംഗിൽ വളരെ കഠിനാധ്വാനം ചെയ്യുന്നു. ഒപ്പം നിങ്ങൾ എങ്ങനെ പന്തെറിയണം എന്നതിനെക്കുറിച്ചും ഞങ്ങൾ ചർച്ച ചെയ്യാറുണ്ട്. അവൻ ബാറ്റിംഗ് ഇഷ്ടമാണ്, ”അശ്വിൻ പറഞ്ഞു.