അഹമ്മദാബാദിൽ നടന്ന നാലാം ടെസ്റ്റിൽ ഇംഗ്ലണ്ടിനെതിരെ ഇന്നിംഗ്സ് ജയം നേടിയതോടെ പരമ്പര നേടിയിരിക്കുകയാണ് ഇന്ത്യ. 4 മത്സരങ്ങൾ അടങ്ങിയ പരമ്പരയിൽ ചെന്നൈയിൽ നടന്ന ആദ്യ മത്സരത്തിൽ ഇംഗ്ലണ്ട് വിജയിച്ചിരുന്നു, പിന്നാലെ ഇന്ത്യ ശേഷിക്കുന്ന 3 മത്സരങ്ങളിലും വിജയം നേടി വൻ തിരിച്ചുവരവ് നടത്തുകയായിരുന്നു. വേൾഡ് ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിൽ പ്രവേശിക്കാൻ വിജയം അനിവാര്യമായ ഘട്ടത്തിലായിരുന്നു ഇന്ത്യ ഇന്നിങ്സിനും 26 റൺസിനും വിജയം നേടിയത്.
ഇന്ത്യയുടെ 160 റൺസ് ലീഡ് ഉൾപ്പെടെ രണ്ടാം ഇന്നിംഗ്സ് ബാറ്റിങ്ങിന് ഇറങ്ങിയ ഇംഗ്ലണ്ടിനെ 5 വിക്കറ്റ് വീതം നേടി രവിചന്ദ്രൻ ആശ്വിനും അക്ഷർ പട്ടേലുമാണ് തകർത്തത്.50 റൺസ് നേടിയ ഡാനിയേൽ ലോറൻസും 30 റൺസ് നേടിയ ക്യാപ്റ്റൻ ജോ റൂട്ടുമാണ് ഇംഗ്ലണ്ട് നിരയിൽ അൽപമെങ്കിലും പിടിച്ചുനിന്നത്. ആദ്യ ഇന്നിംഗ്‌സിൽ സെഞ്ചുറി നേടിയ റിഷഭ് പന്തായിരുന്നു മാൻ ഓഫ് ദി മാച്ച്.
രണ്ടാം ഇന്നിംഗ്‌സിൽ 5 വിക്കറ്റ് നേടിയതോടെ അരങ്ങേറ്റ പരമ്പരയിൽ 27 വിക്കറ്റ് പൂർത്തിയാക്കിയിരിക്കുകയാണ് അക്‌സർ പട്ടേൽ. 3 മത്സരങ്ങളിൽ നിന്നാണ് ഇത്രയും വിക്കറ്റുകൾ അക്‌സർ വീഴ്ത്തിയത്. ഇതോടെ റെക്കോർഡ് പട്ടികയിൽ ഇടം പിടിച്ചിരിക്കുകയാണ് ഇന്ത്യയുടെ യുവതാരം.
അരങ്ങേറ്റ ടെസ്റ്റ് സീരീസിൽ ഏറ്റവും കൂടുതൽ വിക്കറ്റ് നേടുന്ന ഇന്ത്യൻ താരങ്ങളിൽ ദിലീപ് ദോഷിക്കൊപ്പം ഒന്നാമതെത്തി. 1979-80 കാലഘട്ടത്തിലാണ് ദോഷി ഓസ്‌ട്രേലിയയ്ക്കെതിരെ 6 മത്സരങ്ങളിൽ നിന്നാണ് 27 വിക്കറ്റ് വീഴ്ത്തിയത്. 40 വർഷങ്ങൾക്ക് ശേഷം മൂന്ന് മത്സരങ്ങളിൽ നിന്നായി ഈ റെക്കോർഡിൽ ഒപ്പമെത്തിയിരിക്കുകയാണ്.
https://twitter.com/ComeOn_Sports/status/1367431444247814147?s=19
2011-12ല്‍ ആര്‍ അശ്വിന്‍ വെസ്റ്റ് ഇന്‍ഡീസിനെതിരെ അരങ്ങേറ്റ പരമ്ബരയില്‍ 22 വിക്കറ്റുകള്‍ വീഴ്ത്തിയിരുന്നു. നാലാം സ്ഥാനത്താണ് അശ്വിന്‍. തുടര്‍ച്ചയായ അഞ്ച് ഇന്നിങ്‌സുകളിലും നാലോ അതിലധികമോ വിക്കറ്റുള്‍ സ്വന്തമാക്കുന്ന താരമായിരിക്കുകയാണ് അക്‌സര്‍. ചെന്നൈയില്‍ ആദ്യ ഇന്നിങ്‌സില്‍ രണ്ട് വിക്കറ്റാണ് അക്‌സര്‍ നേടിയത്. രണ്ടാം ഇന്നിങ്‌സില്‍ അഞ്ച് വിക്കറ്റ് നേടി.