നാലാം ടെസ്റ്റിൽ ഇംഗ്ലണ്ടിനെ പരാജയപെടുത്തി ടെസ്റ്റ് പരമ്പര 3-1 ന് സ്വന്തമാക്കിയതിന് പുറകെ ഐസിസി ടെസ്റ്റ് റാങ്കിങിൽ ഒന്നാം സ്ഥാനത്തെത്തി ടീം ഇന്ത്യ. അഹമ്മദാബാദിൽ നടന്ന മത്സരത്തിൽ ഇംഗ്ലണ്ടിനെ ഒരു ഇന്നിങ്സിനും 25 റൺസിനുമാണ് ഇന്ത്യ പരാജയത്തിയത്. വിജയത്തോടെ ഐസിസി ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനൽ യോഗ്യത നേടാനും ഇന്ത്യയ്ക്ക് സാധിച്ചു.
122 റേറ്റിങ് പോയിന്റോടെയാണ് റാങ്കിങിൽ ന്യൂസീലാൻഡിനെ ഇന്ത്യ പിന്നിലാക്കിയത്. 118 റേറ്റിങ് പോയിന്റാണ് കിവികൾക്ക് ഉണ്ടായിരുന്നത്. 113 പോയിന്റോടെ ഓസ്‌ട്രേലിയയാണ് മൂന്നാം സ്ഥാനത്ത്. പരമ്പരയിൽ പരാജയപെട്ട ഇംഗ്ലണ്ട് ഓസ്‌ട്രേലിയക്ക് പുറകിൽ നാലാം സ്ഥാനത്താണുള്ളത്.
മത്സരത്തിലെ വിജയത്തോടെ പോയിന്റ് ടേബിളിൽ ഒന്നാം സ്ഥാനക്കാരായി ഇന്ത്യ ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിൽ പ്രവേശിച്ചു. ജൂൺ 18 ന് നടക്കുന്ന ഫൈനലിൽ ന്യൂസിലാൻഡാണ് ഇന്ത്യയുടെ എതിരാളി.
അവസാന മത്സരത്തിൽ സമനില പിടിച്ചാലും ഇന്ത്യയ്ക്ക് ഫൈനലിൽ യോഗ്യത നേടാൻ സാധിക്കുമായിരുന്നു. അവസാന മത്സരത്തിൽ ഇംഗ്ലണ്ട് വിജയിച്ചിങ്കിൽ മാത്രമേ ഓസ്‌ട്രേലിയക്ക് ഫൈനൽ യോഗ്യത നേടാൻ സാധിക്കുമായിരുന്നുള്ളൂ. പരമ്പരയിലെ മൂന്നാം മത്സരത്തിൽ പരാജയപെട്ട ഇംഗ്ലണ്ട് നേരത്തെ ചാമ്പ്യൻഷിപ്പിൽ നിന്നും പുറത്തായിരുന്നു.
https://twitter.com/BCCI/status/1368163666609242113?s=19
മത്സരത്തിൽ ഒരു ഇന്നിങ്സിനും 25 റൺസിനുമാണ് ഇന്ത്യ വിജയം നേടിയത്. 160 റൺസിന്റെ ലീഡ് വഴങ്ങി രണ്ടാം ഇന്നിങ്സിൽ ബാറ്റിങിനിറങ്ങിയ ഇംഗ്ലണ്ടിന് 135 റൺസ് നേടാൻ മാത്രമാണ് സാധിച്ചത്.
5 വിക്കറ്റ് വീതം നേടിയ രവിചന്ദ്രൻ അശ്വിനും അക്ഷർ പട്ടേലുമാണ് ഇംഗ്ലണ്ടിനെ ചുരുക്കികെട്ടിയത്. 50 റൺസ് നേടിയ ഡാനിയേൽ ലോറൻസിനും 30 റൺസ് നേടിയ ക്യാപ്റ്റൻ ജോ റൂട്ടിനും മാത്രമാണ് ഇംഗ്ലണ്ട് നിരയിൽ അല്പമെങ്കിലും പിടിച്ചുനിൽക്കാൻ സാധിച്ചത്.
നേരത്തെ ആദ്യ ഇന്നിങ്സിൽ ഒരു ഘട്ടത്തിൽ 146 റൺസിന് 6 വിക്കറ്റ് നഷ്ടപ്പെട്ട ഇന്ത്യയെ സെഞ്ചുറി നേടിയ റിഷാബ് പന്തും പുറത്താകാതെ 96 റൺസ് നേടിയ വാഷിങ്ടൺ സുന്ദറുമാണ് മികച്ച സ്കോറിൽ എത്തിച്ചത്.
റിഷാബ് പന്താണ് മാൻ ഓഫ് ദി മാച്ച്. രവിചന്ദ്രൻ അശ്വിനാണ് മാൻ ഓഫ് ദി സിരീസ്.