Skip to content

ഇന്ത്യയെ തളച്ച് റൂട്ടും കൂട്ടരും ; ആദ്യ ടെസ്റ്റിൽ 227 റൺസിന്റെ തകർപ്പൻ വിജയം

ഇന്ത്യയ്ക്കെതിരായ ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരത്തിൽ ഇംഗ്ലണ്ടിന് 227 റൺസിന്റെ വമ്പൻ വിജയം. 420 റൺസിന്റെ കൂറ്റൻ വിജയലക്ഷ്യം പിന്തുടർന്ന ഇന്ത്യയ്ക്ക് 192 റൺസ് എടുക്കുന്നതിനിടെ ഇന്ത്യയ്ക്ക് മുഴുവൻ വിക്കറ്റുകളും നഷ്ട്ടമായി.

26 ഓവറിൽ 76 റൺസ് വഴങ്ങി നാല് വിക്കറ്റ് വീഴ്ത്തിയ ജാക്ക് ലീച്ചും 11 ഓവറിൽ 17 റൺസ് മാത്രം വഴങ്ങി 3 വിക്കറ്റ് വീഴ്ത്തിയ ജെയിംസ് ആൻഡേഴ്സണുമാണ് ഇന്ത്യയെ തകർത്തത്.

ജോഫ്രാ ആർച്ചർ, ഡൊമിനിക് ബെസ്, ബെൻ സ്റ്റോക്സ് എന്നിവർ ഓരോ വിക്കറ്റ് വീതവും നേടി.

72 റൺസ് നേടിയ ക്യാപ്റ്റൻ വിരാട് കോഹ്ലിയും 50 റൺസ് നേടിയ ശുഭ്മാൻ ഗില്ലും മാത്രമാണ് ഇന്ത്യൻ നിരയിൽ മികച്ച പ്രകടനം കാഴ്ച്ചവെച്ചത്.

ആദ്യ ഇന്നിങ്‌സിൽ 218 റൺസ് നേടിയ ക്യാപ്റ്റൻ ജോ റൂട്ടിന്റെ തകർപ്പൻ ബാറ്റിങ് മികവിലാണ് ഇംഗ്ലണ്ട് വമ്പൻ സ്കോർ സ്വന്തമാക്കിയത്. മറുപടി ബാറ്റിങിൽ ഇന്ത്യയ്ക്ക് 337 റൺസ് നേടാനെ സാധിച്ചുള്ളു.

241 റൺസിന്റെ ലീഡ് നേടിയ ഇംഗ്ലണ്ട് രണ്ടാം ഇന്നിങ്സിൽ 178 റൺസ് നേടി പുറത്തായിരുന്നു. 32 പന്തിൽ 40 റൺസ് നേടിയ ക്യാപ്റ്റൻ ജോ റൂട്ടായിരുന്നു രണ്ടാം ഇന്നിങ്സിലും ഇംഗ്ലണ്ടിന്റെ ടോപ്പ് സ്‌കോറർ.

വിജയത്തോടെ നാല് മത്സരങ്ങളുടെ ടെസ്റ്റ് പരമ്പരയിൽ ഇംഗ്ലണ്ട് 1-0 ന് സ്വന്തമാക്കി. ഫെബ്രുവരി 13 ന് ചെന്നൈയിൽ തന്നെയാണ് പരമ്പരയിലെ രണ്ടാം മത്സരവും നടക്കുക. അഹമ്മദാബാദ് സർദാർ പട്ടേൽ സ്റ്റേഡിയത്തിലാണ് പരമ്പരയിലെ ശേഷിക്കുന്ന രണ്ട് മത്സരങ്ങൾ നടക്കുക.