ഇന്ത്യൻ വിക്കറ്റ് കീപ്പർ റിഷാബ് പന്തിന്റെ വിക്കറ്റിന് പുറകിലെ സ്ലെഡ്ജിങിനെതിരെ വിമർശനവുമായി മുൻ ഓസ്‌ട്രേലിയൻ താരങ്ങളായ മാർക്ക് വോയും ഷെയ്ൻ വോണും. പന്തിന്റെ സ്ലെഡ്ജിങ് ബാറ്റ്‌സ്മാന്മാരുടെ ശ്രദ്ധ തെറ്റിക്കുന്നുവെന്നും ഇക്കാര്യത്തിൽ അമ്പയർമാർ ഇടപെടണമെന്നും ഇരുവരും പറഞ്ഞു.
” വിക്കറ്റ് കീപ്പർ സംസാരിക്കുന്നതിൽ എനിക്കൊരു പ്രശ്നവുമില്ല. എന്നാൽ ബൗളർ പന്തെറിയാൻ തയ്യാറെടുത്താൽ നിങ്ങൾ പിന്നെ സംസാരിക്കാൻ നിൽക്കരുത്. ” മാർക്ക് വോ പറഞ്ഞു.
” ഇത്തരം സാഹചര്യങ്ങളിൽ അമ്പയർമാർ ഇടപെടണമെന്നാണ് എന്റെ അഭിപ്രായം. അത് കളിക്കാരുടെ കയ്യിലല്ല. മത്സരത്തിന്റെ നിയന്ത്രണം അമ്പയർമാർ ഏറ്റെടുക്കേണ്ടതുണ്ട്. കാര്യങ്ങൾ കൂടുതൽ കൈവിട്ടുപോകാതെ നോക്കേണ്ടത് അമ്പയർമാരാണ് ” മാർക്ക് വോ കൂട്ടിച്ചേർത്തു.
” റിഷാബ് പന്ത് സ്ലെഡ്ജ് ചെയ്യുന്നതിൽ എനിക്ക് എതിർപ്പില്ല. സഹതാരങ്ങൾക്കൊപ്പം വിക്കറ്റിന് പുറകിൽ അവൻ ചിരിച്ച് ആസ്വദിക്കുന്നു. എന്നാൽ ബൗളർ പന്തെറിയാൻ തയ്യാറെടുത്താൽ സംസാരം നിർത്തി ബാറ്റ്‌സ്മാന് ശ്രദ്ധിക്കാനുള്ള അവസരം അവൻ നൽകണം ” ഷെയ്ൻ വോൺ പറഞ്ഞു.
സമനിലയിൽ കലാശിച്ച മൂന്നാം ടെസ്റ്റിൽ തകർപ്പൻ പ്രകടനമാണ് പന്ത് കാഴ്ച്ചവെച്ചത്. ആദ്യ ഇന്നിങ്സിൽ 67 പന്തിൽ 36 റൺസ് നേടിയ പന്ത് രണ്ടാം ഇന്നിങ്സിൽ 118 പന്തിൽ 97 റൺസ് നേടിയിരുന്നു.