ബ്രിസ്ബനിലെ ഓസ്‌ട്രേലിയയുടെ മികച്ച റെക്കോർഡ് കണക്കിലെടുത്താണ് ബ്രിസ്ബനിൽ കളിക്കാൻ ഇന്ത്യ വിസമ്മതിക്കുന്നതെന്ന് മുൻ ഓസ്‌ട്രേലിയൻ വിക്കറ്റ് കീപ്പർ ബ്രാഡ് ഹാഡിൻ. നാലാം ടെസ്റ്റിന് മുൻപ് രണ്ടാഴ്ച്ച ക്വാറന്റീനിൽ കഴിയാൻ ഇന്ത്യ വിസമ്മതം അറിയിച്ചതിനെ തുടർന്നാണ് നാലാം ടെസ്റ്റ് അനിശ്ചിതത്വത്തിലായത്. മൂന്നാം ടെസ്റ്റും നാലാം ടെസ്റ്റും സിഡ്‌നിയിൽ തന്നെ നടത്തണമെന്നാണ് ഇന്ത്യ ആഗ്രഹിക്കുന്നതെന്നും ചില മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. ഇതിനുപുറകെയാണ് ഇന്ത്യയെ പരിഹസിച്ചുകൊണ്ട് ബ്രാഡ് ഹാഡിൻ രംഗത്തെത്തിയത്.
” ഒരു തരത്തിൽ ചിന്തിച്ചാൽ എന്തിനാണ് ഇന്ത്യ ഗബ്ബയിലേക്ക് പോകുന്നത്. അവിടെ ഓസ്‌ട്രേലിയല്ലാതെ മറ്റാരും വിജയിക്കാറില്ല. ഓസ്‌ട്രേലിയ അവിടെ മികച്ച പ്രകടനം കാഴ്ച്ചവെയ്ക്കുന്നു. കുറെയേറെ വർഷങ്ങളായി അവിടെ ജയിക്കാൻ മറ്റാർക്കും സാധിച്ചിട്ടില്ല. ” ബ്രാഡ് ഹാഡിൻ പറഞ്ഞു.
” ബയോ ബബിളിൽ കുറെയേറെ നാളുകളായി കഴിയുന്നതിൽ കളിക്കാർ അല്പം അവശരാകാം. എന്നാൽ അതുകൊണ്ട് മാത്രം ഒരു ടെസ്റ്റ് മാച്ച് മാറ്റുവാൻ സാധിക്കില്ല. ഇതൊക്കെ സംഭവിക്കുമെന്ന് അറിഞ്ഞുകൊണ്ട് തന്നെയല്ലേ നിങ്ങൾ ഓസ്‌ട്രേലിയയിൽ വന്നത്. ഇവിടെ നിയന്ത്രണങ്ങൾ ഉണ്ടാകുമെന്ന് നിങ്ങൾക്കറിയില്ലായിരുന്നോ. അതെ ഐ പി എല്ലിലും ഓസ്‌ട്രേലിയൻ സമ്മറിലും നിങ്ങൾ ക്വാറന്റീനിൽ ആയിരുന്നു. എന്നാൽ ഓസ്‌ട്രേലിയൻ ടീമും അതുപോലെതന്നെയാണ്. അതുകൊണ്ട് തന്നെ എന്നെ സംബന്ധിച്ച് അവർ ഗബ്ബയിൽ കളിക്കാതിരിക്കാനുള്ള വഴികൾ തേടുകയാണ്. ” ബ്രാഡ് ഹാഡിൻ കൂട്ടിച്ചേർത്തു.
ബ്രിസ്ബനിൽ കളിച്ച 6 മത്സരങ്ങളിൽ ഒന്നിൽ പോലും വിജയിക്കാൻ ഇന്ത്യയ്ക്ക് സാധിച്ചിട്ടില്ല.
ഓസ്‌ട്രേലിയയാകട്ടെ 1988 ന് ശേഷം ബ്രിസ്ബനിൽ പരാജയപെട്ടിട്ടുമില്ല.