ഏറെ നാളായി ക്രിക്കറ്റ് ലോകത്ത് നിരവധി ചർച്ചകൾക്ക് വഴിവെച്ച രോഹിത് ശർമയുടെ പരിക്കിൽ പ്രതികരിച്ച ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്‌ലി മാനേജ്മെന്റിനോടുള്ള തന്റെ അതൃപ്തി മറച്ചുവെച്ചില്ല. മാനേജ്‌മെന്റിന്റെ ആശയക്കുഴപ്പവും വ്യക്തതയില്ലായ്മയുമാണ് സംഭവം ഇത്രയും വഷളാക്കിയതെന്ന് കോഹ്ലി പ്രതികരിച്ചു.
ഓസ്‌ട്രേലിയയ്‌ക്കെതിരായ ഏകദിന പരമ്പരയ്ക്ക് മുന്നോടിയായി മാധ്യമ ചോദ്യങ്ങൾക്ക് ഓൺലൈനിൽ മറുപടി നൽകിയ കോഹ്‌ലി, ഈ മാസം ആദ്യം സെലക്ഷൻ കമ്മിറ്റി യോഗത്തിന് മുമ്പ് രോഹിത് ലഭ്യമല്ലെന്ന് പറഞ്ഞിരുന്നുവെന്ന് വ്യക്തമാക്കി.
” സെലക്ഷൻ മീറ്റിംഗിന് മുമ്പ്, അദ്ദേഹം ലഭ്യമല്ലെന്നും ഐപിഎല്ലിനിടെ പരിക്കേറ്റതായും ഞങ്ങൾക്ക് ഒരു മെയിൽ ലഭിച്ചു. പരിക്കിന്റെ ഗുണദോഷങ്ങൾ അദ്ദേഹത്തിന് വിശദീകരിച്ചിട്ടുണ്ടെന്നും അതിനാൽ അദ്ദേഹം ലഭ്യമല്ലെന്ന് അറിയിച്ചതായി കോഹ്‌ലി പറഞ്ഞു.
ഐപിഎലിനിടെ ഇടത് കാലിന് പരിക്കേറ്റ രോഹിത് നിലവിൽ ബാംഗ്ലൂരിലെ നാഷണൽ ക്രിക്കറ്റ് അക്കാഡമിയിൽ പരിശീലനത്തിലാണ്. ക്വാറന്റൈൻ നിയമത്തിൽ ഇളവ് ലഭിച്ചാൽ മാത്രമാണ് രോഹിത് ശർമ്മയ്ക്ക് ടെസ്റ്റ് സീരീസിൽ പങ്കെടുക്കാനാവൂ.
” സെലക്ഷൻ മീറ്റിങ്ങിന് ശേഷം അദ്ദേഹം ഐപിഎല്ലിൽ കളിച്ചു, ഞങ്ങൾ എല്ലാവരും ഓസ്ട്രേലിയയിലേക്കുള്ള ആ വിമാനത്തിൽ രോഹിത് ഉണ്ടായിരിക്കുമെന്ന് കരുതി, എന്തുകൊണ്ടാണ് അദ്ദേഹം ഞങ്ങളോടൊപ്പം യാത്ര ചെയ്യാത്തത് എന്നതിനെക്കുറിച്ച് ഞങ്ങൾക്ക് ഒരു വിവരവുമില്ല. വ്യക്തതയുടെ അഭാവവുമുണ്ട് ”കോഹ്‌ലി പറഞ്ഞു.
വൃദ്ധിമാൻ സാഹയെപ്പോലെ ദേശീയ ടീം പരിശീലകനായ നിക്ക് വെബിന്റെയും ഫിസിയോ നിതിൻ പട്ടേലിന്റെയും കീഴിൽ അവരുടെ പരിശീലന പരിപാടി നടത്തുന്നതായിരുന്നു രോഹിത്തിനും ഇഷാന്ത് ശർമയ്ക്കും അനുയോജ്യമായിരുന്നതെന്ന് കോഹ്‌ലി പറഞ്ഞു. അങ്ങനെ ചെയ്തിരുന്നുവെങ്കിൽ ആദ്യ ടെസ്റ്റ് മുതൽ കളിക്കാൻ ഇറങ്ങാൻ സാധിക്കുമായിരുന്നുവെന്നും കോഹ്ലി കുറിച്ചു.