2019 ഏകദിന ലോകക്കപ്പിനായി തിരഞ്ഞെടുത്ത ടീമിൽ അന്ന് ടീമിലുണ്ടാവാൻ ഏറെ സാധ്യതയുണ്ടായിരുന്ന റായുഡുവിനെ തഴഞ്ഞ സംഭവത്തിൽ തെറ്റ് സമ്മതിച്ച് മുൻ ഇന്ത്യൻ താരവും അന്നത്തെ സെലക്ഷൻ കമ്മിറ്റി അംഗവുമായ ദേവാങ് ഗാന്ധി. ഇന്ത്യയ്ക്ക് വേണ്ടി നാലാം നമ്പറിൽ മികച്ച റെക്കോർഡ് നേടിയിരുന്ന റായുഡുവിനെ ഞെട്ടിപ്പിച്ച് കൊണ്ടായിരുന്നു പുറത്തിരുത്തിയത്. പകരം വിജയ് ശങ്കറിനെ ഉൾപ്പെടുത്തി.
” അമ്ബാട്ടി റായിഡുവിനെ ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമില്‍ ഉള്‍പ്പെടുത്താതിരുന്നത് തെറ്റായ തീരുമാനമായതായി ദേവാങ് ഗാന്ധി. ടീമിന്റെ മധ്യനിരയിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ റായിഡുവിന്റെ സാന്നിധ്യം അവിടെ സഹായിക്കുമായിരുന്നു എന്നും ദേവാങ് ഗാന്ധി അഭിപ്രായപ്പെട്ടു. ”
” അതൊരു പിഴവായിരുന്നു. പക്ഷേ ഞങ്ങളും മനുഷ്യരാണ്. ആ സമയം ശരിയായ കോമ്ബിനേഷന്‍ കണ്ടെത്തി എന്നാണ് ഞങ്ങള്‍ക്ക് തോന്നിയത്. എന്നാല്‍ റായിഡുവിനെ ടീമില്‍ ഉള്‍പ്പെടുത്തിയിരുന്നു എങ്കില്‍ സഹായകരമാകുമായിരുന്നു എന്ന് പിന്നീട് തിരിച്ചറിഞ്ഞു, ദേവാങ് ഗാന്ധി പറയുന്നു.
ലോകകപ്പില്‍ ഇന്ത്യക്ക് ഒരു മോശം ദിവസം മാത്രമാണ് ഉണ്ടായത്.”
” റായിഡുവിന്റെ അഭാവം വലിയ സംസാര വിഷയമാവാന്‍ കാരണവും അതാണ്. ആ ഒരു കളി മാറ്റി നിര്‍ത്തിയാല്‍ മികച്ച ടൂര്‍ണമെന്റ് ആയിരുന്നു ഇന്ത്യയുടേത്. റായുഡുവിനുണ്ടായ നിരാശ എനിക്ക് മനസിലാക്കാനാവും. അതുകൊണ്ടാണ് അദ്ദേഹത്തിന്റെ പ്രതികരണങ്ങള്‍ ന്യായീകരിക്കാന്‍ സാധിക്കുന്നതെന്നും ” ദേവാങ് ഗാന്ധി പറഞ്ഞു.
ലോകകപ്പില്‍ ഇന്ത്യയുടെ നാലാം സ്ഥാനത്ത് റായിഡു വരുന്നു എന്ന് ഇന്ത്യന്‍ ക്രിക്കറ്റ് ഏതാണ്ട് ഉറപ്പിച്ചിരുന്നു. എന്നാല്‍ ടീം സെലക്ഷനില്‍ റായിഡുവിന് പകരം വിജയ് ശങ്കറിനെയാണ് ഇന്ത്യ പരിഗണിച്ചത്. വിജയ് ശങ്കറിന് പരിക്കേറ്റപ്പോഴും, ശിഖര്‍ ധവാന് പരിക്കേറ്റപ്പോഴും റിസര്‍വ് ലിസ്റ്റില്‍ ഉണ്ടായിരുന്ന റായിഡുവിനെ ഇംഗ്ലണ്ടിലേക്ക് അയക്കാന്‍ ഇന്ത്യ തയ്യാറായില്ല.