ഇന്ത്യൻ പ്രീമിയർ ലീഗിൽ ഏറ്റവും കൂടുതൽ തവണ പൂജ്യത്തിന് പുറത്താകുന്ന ബാറ്റ്‌സ്മാനെന്ന നാണക്കേടിന്റെ റെക്കോർഡിൽ മുംബൈ ഇന്ത്യൻസ് ക്യാപ്റ്റൻ രോഹിത് ശർമ്മ. ഡൽഹി ക്യാപിറ്റൽസിനെതിരായ ആദ്യ ക്വാളിഫയറിൽ നേരിട്ട ആദ്യ പന്തിൽ തന്നെ രോഹിത് ശർമ്മ പുറത്തായിരുന്നു.
ഇത് പതിമൂന്നാം തവണയാണ് ഐ പി എല്ലിൽ റണ്ണൊന്നും നേടാതെ രോഹിത് ശർമ്മ പുറത്താകുന്നത്. ഇതോടെ ഐ പി എല്ലിൽ ഏറ്റവും കൂടുതൽ തവണ ഡക്കിന് പുറത്തായ ബാറ്റ്‌സ്മാനെന്ന നാണക്കേടിന്റെ റെക്കോർഡിൽ ഹർഭജൻ സിങ് , പാർഥിവ് പട്ടേൽ എന്നിവർക്കൊപ്പം രോഹിത് ശർമ്മയെത്തി.
ഐ പി എല്ലിൽ ഏറ്റവും കൂടുതൽ തവണ പൂജ്യത്തിന് പുറത്തായ ബാറ്റ്‌സ്മാന്മാർ
- ഹർഭജൻ സിങ് – 13
- പാർഥിവ് പട്ടേൽ – 13
- രോഹിത് ശർമ്മ – 13
- പിയൂഷ് ചൗള – 12
- മന്ദീപ് സിങ് – 12
- മനീഷ് പാണ്ഡെ – 12
- അജിങ്ക്യ രഹാനെ – 12
- അമ്പാട്ടി റായുഡു – 12
- ഗൗതം ഗംഭീർ – 12
മത്സരത്തിൽ രോഹിത് ശർമ്മ തിളങ്ങിയില്ലെങ്കിലും ഡൽഹിയെ 57 റൺസിന് പരാജയപെടുത്തി മുംബൈ ഇന്ത്യൻസ് ഫൈനലിൽ പ്രവേശിച്ചു.
മത്സരത്തിൽ മുംബൈ ഇന്ത്യൻസ് ഉയർത്തിയ 201 റൺസിന്റെ വിജയലക്ഷ്യം പിന്തുടർന്ന ഡൽഹിയ്ക്ക് നിശ്ചിത 20 ഓവറിൽ 8 വിക്കറ്റ് നഷ്ട്ടത്തിൽ 143 റൺസ് നേടാനെ സാധിച്ചുള്ളൂ.
നാലോവറിൽ 14 റൺസ് വഴങ്ങി 4 വിക്കറ്റ് വീഴ്ത്തിയ ജസ്പ്രീത് ബുംറയും രണ്ടോവറിൽ 9 റൺസ് വഴങ്ങി 2 വിക്കറ്റ് നേടിയ ട്രെൻഡ് ബോൾട്ടുമാണ് ഡൽഹിയെ തകർത്തത്.
46 പന്തിൽ 65 റൺസ് നേടിയ മാർക്കസ് സ്റ്റോയിനിസും 33 പന്തിൽ 42 റൺസ് നേടിയ അക്ഷർ പട്ടേലും മാത്രമാണ് ഡൽഹിയ്ക്ക് വേണ്ടി തിളങ്ങിയത്.