Skip to content

ഡിവില്ലിയേഴ്സ് തകർത്താടി, മികവ് പുലർത്തി ബൗളർമാർ, ബാംഗ്ലൂരിന് തകർപ്പൻ വിജയം

കൊൽക്കത്തയെ 82 റൺസിന് പരാജയപെടുത്തി ഐ പി എൽ പതിമൂന്നാം സീസണിലെ അഞ്ചാം വിജയം സ്വന്തമാക്കി റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂർ. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത് ബാംഗ്ലൂർ ഉയർത്തിയ 195 റൺസിന്റെ വിജയലക്ഷ്യം പിന്തുടർന്ന കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിന് നിശ്ചിത 20 ഓവറിൽ 112 റൺസ് നേടാനെ സാധിച്ചുള്ളൂ.

നാലോവറിൽ 20 റൺസ് മാത്രം വഴങ്ങി നിതീഷ് റാണയുടെയും ഓയിൻ മോർഗന്റെയും വിക്കറ്റുകൾ വീഴ്ത്തിയ വാഷിങ്ടൺ സുന്ദറാണ് മത്സരം ബാംഗ്ലൂരിന്റെ വരുതിയിലാക്കിയത്. ക്രിസ് മോറിസ് നാലോവറിൽ 17 റൺസ് വഴങ്ങി 2 വിക്കറ്റും നേടി.

25 പന്തിൽ 34 റൺസ് നേടിയ ശുഭ്മാൻ ഗിൽ മാത്രമാണ് കൊൽക്കത്ത ബാറ്റിങ് നിരയിൽ അല്പമെങ്കിലും പിടിച്ചുനിൽക്കാൻ സാധിച്ചത്.

നേരത്തെ ആദ്യം ബാറ്റ് ചെയ്ത ബാംഗ്ലൂർ 33 പന്തിൽ പുറത്താകാതെ 73 റൺസ് നേടിയ എ ബി ഡിവില്ലിയേഴ്സിന്റെയും 37 പന്തിൽ 47 റൺസ് നേടിയ ആരോൺ ഫിഞ്ചിന്റെയും മികവിലാണ് മികച്ച സ്കോർ നേടിയത്.

ദേവ്ദത്ത് പടിക്കൽ 23 പന്തിൽ 32 റൺസും ക്യാപ്റ്റൻ വിരാട് കോഹ്ലി 28 പന്തിൽ പുറത്താകാതെ 33 റൺസും നേടി.

ഈ സീസണിലെ ബാംഗ്ലൂരിന്റെ അഞ്ചാം വിജയമാണിത്. വിജയത്തോടെ കൊൽക്കത്തയെ പിന്നിലാക്കി ബാംഗ്ലൂർ പോയിന്റ് ടേബിളിൽ മൂന്നാം സ്‌ഥാനത്തെത്തി.