Skip to content

ഷാർജയിലും രാജസ്ഥാന് രക്ഷയില്ല, ഡൽഹിയ്ക്ക് 46 റൺസിന്റെ തകർപ്പൻ വിജയം

ഐ പി എൽ പതിമൂന്നാം സീസണിൽ തുടർച്ചയായ നാലാം പരാജയം ഏറ്റുവാങ്ങി രാജസ്ഥാൻ റോയൽസ്. ഷാർജയിൽ ഡൽഹി ക്യാപിറ്റൽസിനെതിരായ മത്സരത്തിൽ 46 റൺസിനാണ് റോയൽസ് പരാജയപെട്ടത്.

ഡൽഹി ഉയർത്തിയ 185 റൺസിന്റെ വിജയലക്ഷ്യം പിന്തുടർന്ന റോയൽസിന് 19.4 ഓവറിൽ 138 റൺസ് എടുക്കുന്നതിനിടെ മുഴുവൻ വിക്കറ്റുകളും നഷ്ട്ടമായി. 29 പന്തിൽ 38 റൺസ് നേടിയ രാഹുൽ തെവാട്ടിയ മാത്രമാണ് റോയൽസിന് വേണ്ടി അല്പമെങ്കിലും ഭേദപ്പെട്ട പ്രകടനം കാഴ്ച്ചവെച്ചത്.

ഡൽഹിയ്ക്ക് വേണ്ടി കഗിസൊ റബാഡ മൂന്ന് വിക്കറ്റും രവിചന്ദ്രൻ അശ്വിൻ, മാർക്കസ് സ്റ്റോയിനിസ് എന്നിവർ രണ്ട് വിക്കറ്റും നേടി.

നേരത്തെ ആദ്യം ബാറ്റ് ചെയ്ത ഡൽഹിയെ 24 പന്തിൽ 45 റൺസ് നേടിയ ഹെറ്റ്മയറും, 30 പന്തിൽ 39 റൺസ് നേടിയ സ്റ്റോയിനിസുമാണ് മികച്ച സ്കോറിൽ എത്തിച്ചത്.

രാജസ്ഥാൻ റോയൽസിന് ജോഫ്രാ ആർച്ചർ മൂന്ന് വിക്കറ്റ് വീഴ്ത്തി.