Skip to content

കോഹ്ലിയെയും സെവാഗിനെയും പിന്നിലാക്കി അഗർവാൾ, മുൻപിൽ യൂസഫ് പത്താൻ

തകർപ്പൻ പ്രകടനമാണ് രാജസ്ഥാൻ റോയൽസിനെതിരായ മത്സരത്തിൽ കിങ്‌സ് ഇലവൻ പഞ്ചാബ് ബാറ്റ്‌സ്മാൻ മായങ്ക് അഗർവാൾ കാഴ്ച്ചവെച്ചത്. 50 പന്തിൽ 10 ഫോറും ഏഴ് സിക്സുമുൾപ്പടെ 106 റൺസാണ് അഗർവാളിന്റെ ബാറ്റിൽ നിന്നും പിറന്നത്.

45 പന്തിൽ നിന്നുമാണ് അഗർവാൾ സെഞ്ചുറി പൂർത്തിയാക്കിയത്. ഇതോടെ ഐ പി എല്ലിൽ ഏറ്റവും വേഗത്തിൽ സെഞ്ചുറി നേടുന്ന രണ്ടാമത്തെ ഇന്ത്യൻ ബാറ്റ്‌സ്മാനെന്ന റെക്കോർഡ് അഗർവാൾ സ്വന്തമാക്കി. 2010 ൽ മുംബൈ ഇന്ത്യൻസിനെതിരെ രാജസ്ഥാൻ റോയൽസിന് വേണ്ടി 37 പന്തിൽ സെഞ്ചുറി നേടിയ യൂസഫ് പത്താനാണ് ഐ പി എല്ലിൽ ഏറ്റവും വേഗത്തിൽ സെഞ്ചുറി നേടിയിട്ടുള്ള ഇന്ത്യൻ ബാറ്റ്‌സ്മാൻ.

ഐ പി എല്ലിൽ ഏറ്റവും വേഗത്തിൽ സെഞ്ചുറി നേടിയിട്ടുള്ള ഇന്ത്യൻ ബാറ്റ്‌സ്മാന്മാർ

  1. യൂസഫ് പത്താൻ – 37
  2. മായങ്ക് അഗർവാൾ – 45
  3. മുരളി വിജയ് – 46
  4. വിരാട് കോഹ്ലി – 47
  5. വീരേന്ദർ സെവാഗ് – 48

അഗർവാളിന്റെ തകർപ്പൻ പ്രകടനത്തിനിടയിലും മത്സരത്തിൽ വിജയം നേടാൻ കിങ്‌സ് ഇലവൻ പഞ്ചാബിന് സാധിച്ചില്ല. പഞ്ചാബ് ഉയർത്തിയ 224 റൺസിന്റെ വിജയലക്ഷ്യം 19.3 ഓവറിൽ 6 വിക്കറ്റ് നഷ്ട്ടത്തിൽ മറികടന്നു.

അഗർവാളിന് പുറമെ 54 പന്തിൽ 69 റൺസ് നേടിയ കെ എൽ രാഹുൽ പഞ്ചാബിന് വേണ്ടി തിളങ്ങിയപ്പോൾ 42 പന്തിൽ 85 റൺസ് നേടിയ സഞ്ജു സാംസൺ, 31 പന്തിൽ 53 റൺസ് നേടിയ രാഹുൽ തിവാട്ടിയ, 27 പന്തിൽ 50 റൺസ് നേടിയ സ്റ്റീവ് സ്മിത്ത് എന്നിവരാണ് റോയൽസിനെ വിജയത്തിലെത്തിച്ചത്.