അയർലൻഡിനെതിരായ ഏകദിന പരമ്പരയിലെ രണ്ടാം മത്സരത്തിൽ ഇംഗ്ലണ്ടിന് നാല് വിക്കറ്റിന്റെ തകർപ്പൻ വിജയം. അയർലൻഡ് ഉയർത്തിയ 213 റൺസിന്റെ വിജയലക്ഷ്യം 32.3 ഓവറിൽ ആറ് വിക്കറ്റ് നഷ്ട്ടത്തിൽ ഇംഗ്ലണ്ട് മറികടന്നു.
41 പന്തിൽ 82 റൺസ് നേടിയ ജോണി ബെയർസ്റ്റോയാണ് ഇംഗ്ലണ്ടിന് അനായാസ വിജയം സമ്മാനിച്ചത്. ബില്ലിങ്‌സ് 46 റൺസും ഡേവിഡ് വില്ലി 47 റൺസും നേടി പുറത്താകാതെ നിന്നു.
അയർലൻഡിന് വേണ്ടി ജോഷുവ ലിറ്റിൽ മൂന്ന് വിക്കറ്റ് വീഴ്ത്തി. നേരത്തെ ടോസ് നേടി ബാറ്റിങിനിറങ്ങിയ അയർലൻഡിനെ 68 റൺസ് നേടിയ കർടിസ് ക്യാംഫറാണ് അല്പമെങ്കിലും ഭേദപ്പെട്ട സ്കോറിലെത്തിച്ചത്.
മത്സരത്തിൽ നേടിയ വിജയത്തോടെ ഒരു മത്സരം കൂടെ ബാക്കിനിൽക്കെ മൂന്ന് മത്സരങ്ങളുടെ പരമ്പര ഇംഗ്ലണ്ട് 2-0 ന് സ്വന്തമാക്കി.