വിക്കറ്റിന് പുറകിലെ എം എസ് ധോണിയുടെ സ്വാധീനത്തെ പറ്റി തുറന്നുപറഞ്ഞ് ഇന്ത്യൻ സ്പിന്നർ യുസ്‌വേന്ദ്ര ചഹാൽ. എം എസ് ധോണി ഇന്ത്യയുടെ എക്കാലത്തെയും മികച്ച കളിക്കാരിൽ ഒരാളാണെന്നും വിക്കറ്റിന് പുറകിലെ ധോണിയുടെ സാന്നിധ്യം തന്നെയും കുൽദീപ് യാദവിനെയും ഒരുപാട് സഹായിച്ചിട്ടുണ്ടെന്നും അടുത്തിടെ നടന്ന അഭിമുഖത്തിൽ ചഹാൽ പറഞ്ഞു.
” സൗത്താഫ്രിക്കയിൽ ഞാന് അഞ്ച് വിക്കറ്റ് നേട്ടം സ്വന്തമാക്കിയ മത്സരത്തിൽ ജെ പി ഡുമിനി ബാറ്റ് ചെയ്യവേ എന്റെയടുത്തെത്തി സ്റ്റമ്പ് ടൂ സ്റ്റമ്പ് എറിയുവാൻ എം എസ് ധോണി ആവശ്യപെട്ടിരുന്നു. സ്റ്റമ്പിന് പുറകിൽ പോയി നിന്ന ശേഷവും അക്കാര്യം അദ്ദേഹം പറഞ്ഞിരുന്നു. അദ്ദേഹത്തെ നിർദ്ദേശപ്രകാരം തന്നെ ഞാൻ പന്തെറിയുകയും സ്വീപ് ഷോട്ടിന് ശ്രമിച്ച ഡുമിനി lbw ആവുകയും ചെയ്തു. ” ചഹാൽ പറഞ്ഞു.
ന്യൂസിലാൻഡിൽ ടോം ലാതം തുടർച്ചയായി സ്വീപ് ഷോട്ടിലൂടെ തനിക്കെതിരെ ബൗണ്ടറി നേടി കൊണ്ടിരുന്നപ്പോൾ പന്തിന്റെ ലൈൻ മാറ്റാതെ പന്ത് പിച്ച് ചെയ്തെറിയാൻ ധോണി ആവശ്യപെട്ടെന്നും തൊട്ടടുത്ത പന്തിൽ തന്നെ ടോം ലാതത്തിന്റെ വിക്കറ്റ് നേടുവാൻ തനിക്ക് സാധിച്ചുവെന്നും ചഹാൽ കൂട്ടിച്ചേർത്തു.