സതാപ്ടൺ ടെസ്റ്റിൽ ആതിഥേയരായ ഇംഗ്ലണ്ടിന് ബാറ്റിങ് തകർച്ച. രണ്ടാം ദിനം 35 റൺസിന് ഒരു വിക്കറ്റ് എന്ന നിലയിൽ ബാറ്റിങ് പുനരാരംഭിച്ച ഇംഗ്ലണ്ടിന് 204 റൺസ് എടുക്കുന്നതിനിടെ മുഴുവൻ വിക്കറ്റുകളും നഷ്ട്ടമായി. ആറ് വിക്കറ്റ് വീഴ്ത്തിയ ക്യാപ്റ്റൻ ജേസൺ ഹോൾഡറും നാല് വിക്കറ്റ് വീഴ്ത്തിയ ഷാനോൺ ഗബ്രിയേലുമാണ് ഇംഗ്ലണ്ടിനെ തകർത്തത്.
43 റൺസ് നേടിയ ക്യാപ്റ്റൻ ബെൻ സ്റ്റോക്‌സ്, 35 റൺസ് നേടിയ ജോസ് ബട്ട്ലർ, 31 റൺസ് നേടിയ ഡോം ബെസ് എന്നിവർ മാത്രമാണ് ഇംഗ്ലണ്ടിന് വേണ്ടി അൽപ്പമെങ്കിലും ഭേദപ്പെട്ട പ്രകടനം കാഴ്ച്ചവെച്ചത്.
മറുപടി ബാറ്റിങിനിറങ്ങിയ വെസ്റ്റിൻഡീസ് രണ്ടാം ദിനം കളി അവസാനിക്കുമ്പോൾ ഒരു വിക്കറ്റ് നഷ്ടത്തിൽ 57 റൺസ് നേടിയിട്ടുണ്ട്. 20 റൺസ് നേടിയ ക്രൈയ്ഗ് ബ്രാത്വെയ്റ്റും മൂന്ന് റൺസ് നേടിയ ഷായ് ഹോപ്പുമാണ് ക്രീസിലുള്ളത്.
28 റൺസ് നേടിയ ജോൺ ക്യാമ്പെല്ലിന്റെ വിക്കറ്റാണ് വിൻഡീസിന് നഷ്ട്ടമായത്. ജെയിംസ് ആൻഡേഴ്സനാണ് വിക്കറ്റ് നേടിയത്.