എം എസ് ധോണി കാരണമില്ല ഇന്ത്യൻ ടീമിൽ തനിക്ക് അവസരങ്ങൾ നഷ്ട്ടപെട്ടതെന്ന് വിക്കറ്റ് കീപ്പർ ബാറ്റ്‌സ്മാൻ പാർത്ഥിവ് പട്ടേൽ. മികച്ച പ്രകടനം കാഴ്ച്ചവെയ്ക്കാൻ സാധിക്കാതെ വന്നതോടെയാണ് മറ്റുള്ളവർക്ക് അവസരം ലഭിച്ചതെന്നും ആദ്യം ആ സ്ഥാനം ദിനേശ് കാർത്തിക്കും പിന്നീട് എം എസ് ധോണിയും സ്വാന്തമാക്കുകയായിരുന്നെന്നും മുൻ ഇന്ത്യൻ താരം ആകാശ് ചോപ്രയുമായി നടത്തിയ അഭിമുഖത്തിൽ പാർത്ഥിവ് പറഞ്ഞു.
2002 ൽ ഇന്ത്യയുടെ ഇംഗ്ലണ്ട് പര്യടനത്തിലാണ് പതിനേഴാം വയസ്സിൽ പാർത്ഥിവ് പട്ടേൽ അന്താരാഷ്ട്ര ക്രിക്കറ്റിൽ അരങ്ങേറ്റം കുറിച്ചത്. പരിചയസമ്പത്തിന്റെ കുറവ് താരത്തിന് തിരിച്ചടിയാവുകയും 2004 ൽ നടന്ന ഓസ്‌ട്രേലിയൻ പര്യടനത്തിന് പുറകെ ടീമിൽ നിന്നും ഒഴിവാക്കപെടുകയും ചെയ്തു. അതേ വർഷം തന്നെയാണ് എം എസ് ധോണി ഇന്ത്യയ്ക്കായി അരങ്ങേറ്റം കുറിച്ചതും.
” ധോണിയുടെ കാലഘട്ടത്തിൽ ഞാൻ ജനിച്ചത് തെറ്റായി പോയെന്നാണ് പലരും പറയുന്നത്. എന്നാൽ ധോണിയ്ക്ക് മുൻപേ ഇന്ത്യയ്ക്ക് വേണ്ടി അരങ്ങേറ്റം കുറിച്ചത് ഞാനാണ്. ധോണിയുടെ സാന്നിധ്യം മൂലമാണ് എന്റെ കരിയർ ചുരുങ്ങിപോയതെന്ന് ഞാൻ പറഞ്ഞാൽ അത് തെറ്റാകും. എന്റെ പ്രകടനം അത്രയും മികച്ചതായിരുന്നില്ല. അതുകൊണ്ടാണ് മറ്റുള്ളവർക്ക് അവസരം ലഭിച്ചത്. അതാദ്യം ദിനേശ് കാർത്തിക് സ്വന്തമാക്കി പിന്നീട് ധോണിയും . ഒരുപക്ഷേ മികച്ച പ്രകടനം പുറത്തെടുത്തിരുന്നുവെങ്കിൽ എനിക്ക് ടീമിലെ സ്ഥാനം നഷ്ട്ടപ്പെടുമായിരുന്നില്ല. ” പാർത്ഥിവ് പട്ടേൽ പറഞ്ഞു.