ഏകദിന ക്രിക്കറ്റിൽ സൂപ്പറോവർ അനിവാര്യല്ലെന്ന് ന്യൂസിലാൻഡ് സീനിയർ ബാറ്റ്‌സ്മാൻ റോസ് ടെയ്ലർ. ഏകദിന ക്രിക്കറ്റ് ദൈർഘ്യമേറിയ ഫോർമാറ്റ് ആയതിനാൽ സമനില സമനിലയായി തന്നെ കണക്കാക്കണമെന്നും സൂപ്പറോവറിലൂടെ വിജയിയെ നിശ്ചയിക്കുന്നതിനോട് താല്പര്യമില്ലെന്നും റോസ് ടെയ്ലർ പറഞ്ഞു.
കഴിഞ്ഞ വർഷം ഇംഗ്ലണ്ടും ന്യൂസിലാൻഡും തമ്മിൽ നടന്ന ഏകദിന ലോകകപ്പ് ഫൈനൽ സൂപ്പറോവറിലേക്ക് നീണ്ടിരുന്നു. തുടർന്ന് സൂപ്പറോവറിലും ഇരു ടീമുകളും ഓപ്പമെത്തിയതിനെ തുടർന്ന് മത്സരത്തിൽ നേടിയ ബൗണ്ടറികളുടെ അടിസ്ഥാനത്തിൽ ഇംഗ്ലണ്ട് ചാമ്പ്യന്മാരാവുകയായിരുന്നു. ഇതിനുപുറകെ നിരവധി വിമർശനങ്ങളാണ് ഐസിസി നേരിട്ടത്.
ടി20 ദൈർഘ്യം കുറഞ്ഞ ഫോർമാറ്റ് ആയതിനാൽ സൂപ്പറോവർ നടത്തുന്നതിൽ എതിർപ്പില്ലയെന്നും എന്നാൽ ഏകദിന ക്രിക്കറ്റിൽ അത് അനാവശ്യമാണെന്നും ഇരു ടീമുകളെയും വിജയികളായി പ്രഖ്യാപിക്കുകയാണ് വേണ്ടതെന്നും ടെയ്ലർ കൂട്ടിച്ചേർത്തു.
വിമർശനങ്ങളെ തുടർന്ന് ബൗണ്ടറികളുടെ എണ്ണത്തിൽ വിജയികളെ തീരുമാനിക്കുന്ന നിയമം ഐസിസി പിൻവലിക്കുകയും ചെയ്തിരുന്നു. പുതിയ നിയമപ്രകാരം ഗ്രൂപ്പ് ഘട്ടത്തിൽ സൂപ്പറോവറിൽ ടീമുകൾ ഒപ്പമെത്തിയാൽ മത്സരം ടൈ ആയി കണക്കാക്കുകയും സെമിഫൈനലിലും ഫൈനലിലും സൂപ്പറോവറിൽ ടീമുകൾ ഒപ്പമെത്തിയാൽ ഒരു ടീം കൂടുതൽ റൺസ് നേടുന്ന വരെ സൂപ്പറോവർ ആവർത്തിക്കപെടും.