അന്താരാഷ്ട്ര ക്രിക്കറ്റിൽ ഓസ്‌ട്രേലിയൻ വെടിക്കെട്ട് ബാറ്റ്‌സ്മാൻ ഗ്ലെൻ മാക്‌സ്‌വെല്ലിനെ ഏറ്റവുമധികം ബുദ്ധിമുട്ടിച്ചിട്ടുള്ള ബൗളർമാരിൽ ഒരാളാണ് ഇന്ത്യൻ സ്പിന്നർ യുസ്വേന്ദ്ര ചഹാൽ. അന്താരാഷ്ട്ര ക്രിക്കറ്റിൽ ഏറ്റുമുട്ടിയപ്പോൾ ആറ് തവണ മാക്‌സ്‌വെല്ലിന്റെ വിക്കറ്റ് ചഹാൽ നേടിയിട്ടുണ്ട്. 2017 ൽ നടന്ന പരമ്പരയിൽ തന്നെ നേരിടാനുള്ള ക്ഷമ മാക്‌സ്‌വെല്ലിനുണ്ടായിരുന്നില്ലയെന്നും തനിക്കെതിരെ മാക്‌സ്‌വെൽ അറ്റാക്ക് ചെയ്ത് കളിക്കുമെന്ന് അറിയാമായിരുന്നുവെന്നും തുടർന്ന് എം എസ് ധോണിയുടെ നിർദ്ദേശപ്രകാരമാണ് വൈഡ് ആയി പന്തെറിഞ്ഞ് മാക്‌സ്‌വെല്ലിനെ കുടുക്കാൻ തീരുമാനിച്ചതെന്നും ഇന്ത്യൻ ഓപ്പണർ മായങ്ക് അഗർവാളുമൊത്തുള്ള ചാറ്റ് ഷോയിൽ ചഹാൽ പറഞ്ഞു.
” ആ പരമ്പരയിൽ അവന് ക്ഷമയുണ്ടായിരുന്നില്ല. അറ്റാക്ക് ചെയ്യുകയെന്നത് മാത്രമായിരുന്നു ലക്ഷ്യം. ഞാനെപ്പോഴെല്ലാം പന്തെറിയുന്നോ അവൻ വലിയ ഷോട്ടുകൾക്ക് ശ്രമിക്കുമായിരുന്നു. അതുകൊണ്ട് ഞാൻ മഹി ഭായിയുമായി സംസാരിച്ചു. മിക്സ് ചെയ്ത് പന്തെറിയാനും ഔട്ടാകുമെന്ന് ഉറപ്പാകുമെന്ന ഘട്ടത്തിൽ മാത്രം ഓഫ് സ്റ്റാമ്പിന് വൈഡായി എറിയുവാനും ഞങ്ങൾ തീരുമാനിച്ചു. പുറത്തായ ഡെലിവറിയിൽ അവൻ ക്രീസ് വിട്ട് പുറത്തുവരുമെന്ന് എനിക്കറിയാമായിരുന്നു അതുകൊണ്ടാണ് ഓഫ് സ്റ്റമ്പിന് വളരെ വൈഡായി പന്തെറിഞ്ഞത്. ” ചഹാൽ പറഞ്ഞു.
കഴിഞ്ഞ വർഷം നടന്ന ഏകദിന ലോകകപ്പിലും മാക്‌സ്‌വെല്ലിന്റെ വിക്കറ്റ് നേടിയത് ചഹാൽ ആയിരുന്നു.