സൗത്താഫ്രിക്കയിൽ നടന്ന 2007 ടി20 ലോകകപ്പ് പാകിസ്ഥാനെതിരായ ഗ്രൂപ്പ് ഘട്ട മത്സരത്തിൽ ബൗൾ ഔട്ടിലൂടെ ധോണിയും കൂട്ടരും വിജയം നേടിയത് ക്രിക്കറ്റ് ആരാധകർ മറക്കാനിടയില്ല. അത്രത്തോളം ആവേശം നിറഞ്ഞതായിരുന്നു ഡർബനിൽ നടന്ന ആ മത്സരം.
ഇരു ടീമുകളും തുല്യ സ്കോറിൽ എത്തിയതിനെ തുടർന്നാണ് മത്സരം ബൗൾ ഔട്ടിലേക്ക് നീങ്ങിയത്. പാകിസ്ഥാൻ ഉമർ ഗുല്ലും ഷാഹിദ് അഫ്രീദിയും യാസിർ അറഫത് അടക്കമുള്ള ബൗളർമാരെ ഉപയോഗിച്ചപ്പോൾ ഹർഭജൻ സിങിനൊപ്പം വീരേന്ദർ സെവാഗും റോബിൻ ഉത്തപ്പയുമാണ് ഇന്ത്യയ്ക്ക് വേണ്ടി പന്തെറിഞ്ഞത്. മൂവരും ലക്ഷ്യ സ്ഥാനത്ത് പന്ത് കൊള്ളിച്ചപ്പോൾ പാകിസ്ഥാന്റെ മൂന്ന് ബൗളർമാർക്കും ലക്ഷ്യം പിഴക്കുകയും ഇന്ത്യ വിജയം നേടുകയും ചെയ്തു.
വിജയത്തിന് 13 വർഷത്തിന് ശേഷം ബൗൾ ഔട്ടിൽ ഇന്ത്യൻ നായകൻ എം എസ് ധോണി സഹായിച്ചതെങ്ങനെയെന്ന് തുറന്നുപറഞ്ഞിരിക്കുകയാണ് റോബിൻ ഉത്തപ്പ.
സാധാരണയിൽ നിന്നും വിപരീതമായി സ്റ്റാമ്പിന് നേരെ പുറകിലാണ് ബൗൾ ഔട്ടിൽ ധോണി കീപ്പ് ചെയ്തിരുന്നതെന്നും ഇത് പന്ത് ലക്ഷ്യസ്ഥാനത്ത് എത്തിക്കുവാൻ വളരെയേറെ സഹായിച്ചുവെന്നും രാജസ്ഥാൻ റോയൽസിന്റെ പോഡ്കാസ്റ്റിൽ ഉത്തപ്പ പറഞ്ഞു.
” വിക്കറ്റ് കീപ്പർമാർ സാധാരണ നിൽക്കുന്ന പൊസിഷനിലാണ് പാകിസ്ഥാൻ വിക്കറ്റ് കീപ്പർ (കമ്രാൻ അക്മൽ) നിന്നിരുന്നത്. എന്നാൽ എം സ് സ്റ്റമ്പിന് നേരെ പുറകിൽ ഇരിക്കുകയായിരുന്നു. ഇത് ഞങ്ങൾക്ക് കാര്യങ്ങൾ കൂടുതൽ എളുപ്പമാക്കി. ” ഉത്തപ്പ പറഞ്ഞു.