ഇന്ത്യൻ ഓപ്പണിങ് ബാറ്റ്‌സ്മാൻ വീരേന്ദർ സെവാഗിനേക്കാൾ കഴിവ് മുൻ പാകിസ്ഥാൻ ബാറ്റ്‌സ്മാൻ ഇമ്രാൻ നാസിറിനുണ്ടായിരുന്നുവെന്ന് മുൻ പാകിസ്ഥാൻ ബൗളർ ഷൊഹൈബ് അക്തർ. സെവാഗിനേക്കാൾ കഴിവ് ഉണ്ടായിരുന്നുവെങ്കിലും ഇന്ത്യൻ ബാറ്റ്‌സ്മാനോളം അറിവ് അവനുണ്ടായിരുന്നില്ലയെന്നും ഒപ്പം പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡിൽ യാതൊരു പിന്തുണയും നാസിറിന് ലഭിച്ചില്ലയെന്നും അക്തർ പറഞ്ഞു.
” സെവാഗിനുണ്ടായിരുന്ന അറിവോ ബുദ്ധിയോ ഇമ്രാൻ നാസിറിനുണ്ടായിന്നില്ല. അതുപോലെ ഇമ്രാൻ നാസിറിനോളം കഴിവ് സെവാഗിനും ഉണ്ടായിരുന്നില്ല. ഇന്ത്യയ്ക്കെതിരായ അവിശ്വസനീയ ഇന്നിങ്സിന് ശേഷം അവനെ സ്ഥിരമായി കളിപ്പിക്കാൻ ഞാൻ ആവശ്യപെട്ടിരുന്നു. എന്നാൽ അന്നവർ അതിന് തയ്യാറായില്ല. ” അക്തർ പറഞ്ഞു.
79 ഏകദിന മത്സരങ്ങളിൽ നിന്നും 1895 റൺസും നേടിയിട്ടുള്ള നാസിർ എട്ട് ടെസ്റ്റ് മത്സരങ്ങളിൽ മാത്രമാണ് പാകിസ്ഥാന് വേണ്ടി കളിച്ചിട്ടുള്ളത് .
മറുഭാഗത്ത് വീരേന്ദർ സെവാഗാകട്ടെ 104 ടെസ്റ്റ് മത്സരങ്ങളിൽ നിന്നും രണ്ട് ട്രിപ്പിൾ സെഞ്ചുറിയടക്കം 8586 റൺസും 251 ഏകദിന മത്സരങ്ങളിൽ നിന്നും 8273 റൺസും നേടിയിട്ടുണ്ട്.
ഇമ്രാൻ നാസിറിനെ പോലെയൊരു താരത്തെ വളർത്തിയെടുക്കാൻ സാധിക്കാതിരുന്നത് നിരാശജനകമാണെന്നും വേണ്ടവിധം പരിഗണന നൽകിയിരുന്നുവെങ്കിൽ വീരേന്ദർ സെവാഗിനേക്കാൾ മികച്ച പ്ലേയറാക്കി ഇമ്രാൻ നാസിറിനെ മാറ്റിയെടുക്കാൻ സാധിക്കുമായിരുന്നുവെന്നും അക്തർ കൂട്ടിച്ചേർത്തു.