തകർപ്പൻ പ്രകടനമാണ് ഇന്ത്യയ്ക്കെതിരായ വനിതാ ടി20 ലോകകപ്പ് ഫൈനലിൽ ഓസ്‌ട്രേലിയൻ വിക്കറ്റ് കീപ്പർ അലിസ ഹീലി കാഴ്ച്ചവെച്ചത്. 39 പന്തിൽ അഞ്ച് സിക്സും ഏഴ് ഫോറുമടക്കം 75 റൺസ് അടിച്ചുകൂട്ടിയാണ് ഹീലി പുറത്തായത്. ഈ പ്രകടനത്തിന്റെ പ്ലേയർ ഓഫ് ദി മാച്ച് പുരസ്‌കാരവും ഹീലിയെ തേടിയെത്തി.
വെറും 30 പന്തിൽ നിന്നാണ് ഹീലി മത്സരത്തിൽ ഫിഫ്റ്റി പൂർത്തിയാക്കിയത്. ഇതോടെ ഐസിസി ടൂർണമെന്റ് ഫൈനലിൽ ഏറ്റവും വേഗത്തിൽ ഫിഫ്റ്റി നേടുന്ന താരമെന്ന റെക്കോർഡ് ഹീലി സ്വന്തമാക്കി. 2017 ൽ ഇംഗ്ലണ്ടിൽ നടന്ന ചാമ്പ്യൻസ് ട്രോഫി ഫൈനലിൽ പാകിസ്ഥാനെതിരെ 32 പന്തിൽ ഫിഫ്റ്റി നേടിയ ഇന്ത്യൻ ഓൾ റൗണ്ടർ ഹാർദിക് പാണ്ഡ്യയുടെ റെക്കോർഡാണ് ഹീലി തകർത്തത്.
മത്സരത്തോടെ അന്താരാഷ്ട്ര ടി20യിൽ 2000 റൺസും അലിസ ഹീലി പൂർത്തിയാക്കി. ക്യാപ്റ്റൻ മേഗ് ലാന്നിങിന് ശേഷം അന്താരാഷ്ട്ര ടി20യിൽ 2000 റൺസ് പൂർത്തിയാക്കുന്ന ഓസ്‌ട്രേലിയൻ താരം കൂടിയാണ് ഹീലി.