ബാറ്റ്‌സ്മാന്മാരുടെ മോശം പ്രകടനമാണ് ന്യൂസിലാൻഡിനെതിരായ ടെസ്റ്റ് പരമ്പരയിലെ പരാജയത്തിന് പിന്നിലെ കാരണമെന്ന് ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്ലി. ബൗളർമാർ മികച്ച പ്രകടനം കാഴ്ച്ചവെച്ചുവെന്നും എന്നാൽ അവരുടെ ശ്രമത്തിന് മതിയായ പിന്തുണ നൽകാൻ ബാറ്റ്‌സ്മാന്മാർക്ക് സാധിച്ചില്ലയെന്നും അതുകൊണ്ട് തന്നെ കൂടുതൽ അറ്റാക്ക് ചെയ്യാൻ ബൗളർമാർക്ക് സാധിച്ചില്ലയെന്നും മത്സരശേഷം ഇന്ത്യൻ ക്യാപ്റ്റൻ പറഞ്ഞു.
പരമ്പരയിൽ നാല് ഇന്നിങ്സിൽ നിന്നുമായി 9.50 ശരാശരിയിൽ 38 റൺസ് മാത്രമാണ് കോഹ്ലി നേടിയത്. മായങ്ക് അഗർവാൾ 25.50 ശരാശരിയിൽ 102 റൺസും പുജാര 25.00 ശരാശരിയിൽ 100 റൺസും നേടി.
40.67 ശരാശരിയിൽ 122 റൺസ് നേടിയ ടോം ലാതമാണ് പരമ്പരയിലെ ടോപ്പ് സ്കോറർ.
രണ്ടാം മത്സരത്തിൽ ഇന്ത്യയെ ഏഴ് വിക്കറ്റിന് പരാജയപെടുത്തിയാണ് ന്യൂസിലാൻഡ് പരമ്പര 2-0 ന് സ്വന്തമാക്കിയത്.
മൂന്നാം ദിനം ആറിന് 90 റൺസ് എന്ന നിലയിൽ ബാറ്റിങ് പുനരാരംഭിച്ച ഇന്ത്യയ്ക്ക് 124 റൺസ് എടുക്കുന്നതിനിടെ മുഴുവൻ വിക്കറ്റുകളും നഷ്ട്ടമായി. രണ്ടാം ഇന്നിങ്സിൽ 132 റൺസിന്റെ വിജയലക്ഷ്യവുമായി ബാറ്റിങിനിറങ്ങിയ ന്യൂസിലാൻഡ് ഓപ്പണർമാരായ ടോം ലാതമിന്റെയും ടോം ബ്ലൻഡലിന്റെയും മികവിൽ മൂന്ന് വിക്കറ്റ് നഷ്ട്ടത്തിൽ വിജയം നേടി.