ഐസിസി വുമൺസ് ലോകകപ്പിൽ ബംഗ്ലാദേശിനെതിരെ ഇന്ത്യയ്ക്ക് 18 റൺസിന്റെ വിജയം. മത്സരത്തിൽ ഇന്ത്യ ഉയർത്തിയ 143 റൺസിന്റെ വിജയലക്ഷ്യം പിന്തുടർന്ന ബംഗ്ലാദേശിന് നിശ്ചിത 20 ഓവറിൽ എട്ട് വിക്കറ്റ് നഷ്ട്ടത്തിൽ 124 റൺസ് നേടാനെ സാധിച്ചുള്ളൂ.
നാലോവറിൽ 18 റൺസ് മാത്രം വഴങ്ങി മൂന്ന് വിക്കറ്റ് വീഴ്ത്തിയ പൂനം യാദവും രണ്ട് വിക്കറ്റ് വീതം വീഴ്ത്തിയ ശിഖ പാണ്ഡെ, അരുന്ധതി റെഡ്ഢി എന്നിവരാണ് ബംഗ്ലാദേശ് വനിതകളെ ചുരുക്കികെട്ടിയത്.
നേരത്തെ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യയെ 17 പന്തിൽ 39 റൺസ് നേടിയ ഷഫാലി വർമ്മ, 34 റൺസ് നേടിയ ജെമിമ റോഡ്രിഗസ് എന്നിവരാണ് പൊരുതാവുന്ന സ്കോറിൽ എത്തിച്ചത്.
വിജയത്തോടെ ഗ്രൂപ്പ് എ പോയിന്റ് ടേബിളിൽ ഇന്ത്യ ഒന്നാം സ്ഥാനത്തെത്തി. ഫെബ്രുവരി 27 ന് ന്യൂസിലാൻഡിനെതിരെയാണ് ഇന്ത്യയുടെ അടുത്ത മത്സരം.