ന്യൂസിലാൻഡിനെതിരായ ടി20 പരമ്പരയിലെ അഞ്ചാം മത്സരത്തിൽ ഇന്ത്യയ്ക്ക് ഏഴ് റൺസിന്റെ ആവേശവിജയം. മത്സരത്തിൽ ഇന്ത്യ ഉയർത്തിയ 164 റൺസിന്റെ വിജയലക്ഷ്യം പിന്തുടർന്ന ആതിഥേയർക്ക് നിശ്ചിത 20 ഓവറിൽ ഒമ്പത് വിക്കറ്റ് നഷ്ടത്തിൽ 156 റൺസ് നേടാനെ സാധിച്ചുള്ളൂ.
ഒരു ഘട്ടത്തിൽ 116 റൺസിന് മൂന്ന് വിക്കറ്റ് എന്ന ശക്തമായ നിലയിൽ നിന്നാണ് ന്യൂസിലാൻഡ് മത്സരം കൈവിട്ടത്. സെയ്ഫർട്ട് 30 പന്തിൽ നിന്ന് 50 റൺസും റോസ് ടെയ്ലർ 47 പന്തിൽ നിന്നും 57 റൺസ് നേടിയെങ്കിലും ടീമിനെ വിജയത്തിലെത്തിക്കാൻ സാധിച്ചില്ല.
ഇന്ത്യയ്ക്ക് വേണ്ടി ജസ്പ്രീത് ബുംറ നാലോവറിൽ 12 റൺസ് വഴങ്ങി മൂന്ന് വിക്കറ്റും നവദീപ് സെയ്നി, ഷാർദുൽ താക്കൂർ എന്നിവർ രണ്ട് വിക്കറ്റ് വീതവും വാഷിങ്ടൺസു സുന്ദർ ഒരു വിക്കറ്റും നേടി.
നേരത്തെ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യയെ 41 പന്തിൽ 60 റൺസ് നേടിയ രോഹിത് ശർമ്മ, 33 പന്തിൽ 45 റൺസ് നേടിയ കെ എൽ രാഹുൽ, 31 പന്തിൽ 33 റൺസ് നേടിയ ശ്രേയസ് അയ്യർ എന്നിവരാണ് പൊരുതാവുന്ന സ്കോറിൽ എത്തിച്ചത്.
വിജയത്തോടെ അഞ്ച് മത്സരങ്ങളുടെ പരമ്പര 5-0 ന് ഇന്ത്യ തൂത്തുവാരി. അന്താരാഷ്ട്ര ടി20യിൽ ഇതാദ്യമായാണ് അഞ്ച് മത്സരങ്ങളുടെ പരമ്പരയിൽ ഒരു ടീം എതിർ ടീമിനെ വൈറ്റ്വാഷ് ചെയ്യുന്നത്.