ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരത്തിൽ ആതിഥേയരായ സൗത്താഫ്രിക്കയ്ക്ക് 107 റൺസിന്റെ തകർപ്പൻ വിജയം. 376 റൺസിന്റെ വിജയലക്ഷ്യവുമായി രണ്ടാം ഇന്നിങ്സിൽ ബാറ്റിങിനിറങ്ങിയ ഇംഗ്ലണ്ടിന് 268 റൺസ് എടുക്കുന്നതിനിടെ മുഴുവൻ വിക്കറ്റുകളും നഷ്ട്ടമായി. തുടർച്ചയായി അഞ്ച് പരാജയങ്ങൾക്ക് ശേഷമുള്ള സൗത്താഫ്രിക്കയുടെ ആദ്യ വിജയമാണിത്.
നാല് വിക്കറ്റ് വീഴ്ത്തിയ കഗിസോ റബാഡയും മൂന്ന് വിക്കറ്റ് വീഴ്ത്തിയ ആൻറിച് നോർട്ജേയുമാണ് ഇംഗ്ലണ്ടിനെ തകർത്തത്. കേശവ് മഹാരാജ് രണ്ട് വിക്കറ്റുകൾ വീഴ്ത്തി.
84 റൺസ് നേടിയ റോറി ബേൺസും, 48 റൺസ് നേടിയ ക്യാപ്റ്റൻ ജോ റൂട്ടും മാത്രമാണ് ഇംഗ്ലണ്ട് നിരയിൽ അല്പമെങ്കിലും ഭേദപ്പെട്ട പ്രകടനം കാഴ്ച്ചവെച്ചത്.
വിജയത്തോടെ നാല് മത്സരങ്ങളുടെ പരമ്പരയിൽ സൗത്താഫ്രിക്ക 1-0 ന് മുൻപിലെത്തി. ജനുവരി മൂന്നിന് കേപ് ടൗണിലാണ് പരമ്പരയിലെ രണ്ടാം മത്സരം.