ഇംഗ്ലണ്ടിന് ആദ്യ ഏകദിന ലോകകപ്പ് നേടിക്കൊടുത്ത നിയമം വലിച്ചെറിഞ്ഞ് അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിൽ. ന്യൂസിലാൻഡിനെതിരായ ഫൈനലിൽ സൂപ്പർഓവറും ടൈയ്യിൽ അവസാനിച്ചതിനെ തുടർന്നായിരുന്നു ബൗണ്ടറികളുടെ എണ്ണത്തിന്റെ അടിസ്ഥാനത്തിൽ ഇംഗ്ലണ്ട് ലോകകപ്പ് കിരീടം നേടിയത്. എന്നാൽ ഇനിമുതൽ ഏകദിന ട്വന്റി20 ലോകകപ്പുകളിലെ സെമിഫൈനലിലും ഫൈനലിലും സൂപ്പർ ഓവർ ടൈയിൽ കലാശിച്ചാൽ ഒരു ടീം മറ്റൊരു ടീമിനേക്കാൾ കൂടുതൽ റൺസ് നേടുന്ന വരെ സൂപ്പർ ഓവർ ആവർത്തിക്കും. ഗ്രൂപ്പ് ഘട്ടമത്സരങ്ങളിൽ സൂപ്പർ ഓവറിൽ ടീമുകൾ ഒപ്പത്തിനൊപ്പം നിന്നാൽ മത്സരം ടൈയായി കണക്കാക്കും.
സച്ചിൻ ടെണ്ടുൽക്കർ അടക്കമുള്ള നിരവധി താരങ്ങൾ ബൗണ്ടറികളുടെ എണ്ണം നോക്കി വിജയികളെ തീരുമാനിക്കുന്ന നിയമത്തിനെതിരെ വിമർശനമുന്നയിച്ചിരുന്നു.