ഓവലിൽ നടന്ന അവസാന ടെസ്റ്റ് മത്സരത്തിൽ ആതിഥേയരായ ഇംഗ്ലണ്ടിന് 135 റൺസിന്റെ തകർപ്പൻ വിജയം. ഇതോടെ അഞ്ച് മത്സരങ്ങളുടെ പരമ്പര 2-2 ന് സമനിലയിൽ കലാശിച്ചു. 45 വർഷങ്ങൾക്ക് ശേഷം ഇതാദ്യമായാണ് ആഷസ് പരമ്പര സമനിലയിലാകുന്നത്. 1972 ലാണ് ഇതിനുമുൻപ് പരമ്പര സമനിലയിൽ കലാശിച്ചത്.
മത്സരത്തിൽ 399 റൺസിന്റെ കൂറ്റൻ വിജയലക്ഷ്യം പിന്തുടർന്ന ഓസ്‌ട്രേലിയക്ക് 263 റൺസ് എടുക്കുന്നതിനിടെ മുഴുവൻ വിക്കറ്റുകളും നഷ്ട്ടമായി. 117 റൺസ് നേടിയ മാത്യു വേഡ് മാത്രമാണ് ഓസ്‌ട്രേലിയക്ക് വേണ്ടി തിളങ്ങിയത്. സ്റ്റീവ് സ്മിത്ത് 23 റൺസ് നേടി പുറത്തായി. ഈ പരമ്പരയിൽ ഇതാദ്യമായാണ് സ്റ്റീവ് സ്മിത്ത് ഫിഫ്റ്റി നേടാതെ പുറത്താകുന്നത്.
ഇംഗ്ലണ്ടിന് വേണ്ടി സ്റ്റുവർട്ട് ബ്രോഡ്, ജാക്ക് ലീച്ച് എന്നിവർ നാല് വിക്കറ്റ് വീതവും ക്യാപ്റ്റൻ ജോ റൂട്ട് രണ്ട് വിക്കറ്റും നേടി.
നേരത്തെ മാഞ്ചസ്റ്ററിൽ നടന്ന മത്സരത്തിൽ നേടിയ 185 റൺസിന്റെ വിജയത്തോടെ ഓസ്‌ട്രേലിയ ആഷസ് നിലനിർത്തിയിരുന്നു.