ആഷസ് പരമ്പരയിലെ മൂന്നാം മത്സരത്തിലെ തകർപ്പൻ പ്രകടനത്തിന് പുറകെ ഐസിസി ഓൾ റൗണ്ടർ റാങ്കിങ്ങിൽ ബംഗ്ലാദേശ് താരം ഷാക്കിബ് അൽ ഹസനെ പിന്നിലാക്കി രണ്ടാം സ്ഥാനത്തെത്തി ഇംഗ്ലണ്ട് താരം ബെൻ സ്റ്റോക്‌സ്. വെസ്റ്റിൻഡീസ് ക്യാപ്റ്റൻ ജേസൺ ഹോൾഡറാണ് സ്റ്റോക്‌സിന് മുൻപിൽ ഒന്നാം സ്ഥാനത്തുള്ളത്.
മത്സരത്തിൽ നേടിയ സെഞ്ചുറിയോടെ ബാറ്റ്സ്മാന്മാരുടെ റാങ്കിങ്ങിലും സ്റ്റോക്‌സ് നേട്ടമുണ്ടാക്കി. മത്സരത്തിന് മുൻപ് 26 ആം സ്ഥാനത്തുണ്ടായിരുന്ന സ്റ്റോക്‌സ് 13 സ്ഥാനങ്ങൾ മെച്ചപ്പെടുത്തി പതിമൂന്നാം സ്ഥാനത്തെത്തി.
സ്മിത്തിന് പകരക്കാരനായി ടീമിലെത്തി തുടർച്ചയായി മൂന്ന് ഫിഫ്റ്റി നേടിയ യുവതാരം മാർനസ് ലാബുഷെയ്നും റാങ്കിങ്ങിൽ നേട്ടമുണ്ടാക്കി. 45 സ്ഥാനങ്ങൾ മെച്ചപ്പെടുത്തിയ ലാബുഷെയ്ൻ ബാറ്റ്സ്മാന്മാരുടെ റാങ്കിങ്ങിൽ 37 ആം സ്ഥാനത്തെത്തി.
ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്ലി ബാറ്റ്സ്മാന്മാരുടെ റാങ്കിങ്ങിൽ ഒന്നാം സ്ഥാനം നിലനിർത്തിയെങ്കിലും റേറ്റിങ് പോയിന്റ് 923 ൽ നിന്നും 910 ആയി കുറഞ്ഞു. ആഷസ് പരമ്പരയിലെ മൂന്നാം മത്സരം നഷ്ട്ടപെട്ടതോടെ സ്റ്റീവ് സ്മിത്തിന്റെ റേറ്റിങ് പോയിന്റ് 913 ൽ നിന്നും 904 ആയി കുറഞ്ഞു.
ശ്രീലങ്കയ്ക്കെതിരായ ടെസ്റ്റ് പരമ്പരയിലെ രണ്ടാം മത്സരത്തിൽ സെഞ്ചുറി നേടിയ ന്യൂസിലാൻഡ് ഓപണിങ് ബാറ്റ്സ്മാൻ അഞ്ച് സ്ഥാനങ്ങൾ മെച്ചപ്പെടുത്തി ഇംഗ്ലണ്ട് ക്യാപ്റ്റൻ ജോ റൂട്ടിന് പുറകിൽ എട്ടാം സ്ഥാനത്തെത്തി.