Skip to content

ഫിഫ്റ്റിയുമായി ജോ റൂട്ടും ഡെൻലിയും ; തകർപ്പൻ തിരിച്ചുവരവ് നടത്തി ഇംഗ്ലണ്ടിൽ

ലീഡ്സിൽ നടക്കുന്ന ആഷസ് പരമ്പരയിലെ മൂന്നാം ടെസ്റ്റിൽ തകർപ്പൻ തിരിച്ചുവരവ് നടത്തി ആതിഥേയരായ ഇംഗ്ലണ്ട് . 359 റൺസിന്റെ വിജയലക്ഷ്യവുമായി ബാറ്റിങ്ങിനിറങ്ങിയ ഇംഗ്ലണ്ട് മൂന്നാം ദിനം കളി അവസാനിക്കുമ്പോൾ മൂന്ന് വിക്കറ്റ് നഷ്ട്ടത്തിൽ 156 റൺസ് നേടിയിട്ടുണ്ട്. 75 റൺസ് നേടിയ ക്യാപ്റ്റൻ ജോ റൂട്ടും രണ്ട് റൺ നേടിയ വൈസ് ക്യാപ്റ്റൻ ബെൻ സ്റ്റോക്‌സുമാണ് ക്രീസിലുള്ളത്.

15 റൺസ് എടുക്കുന്നതിനിടെ രണ്ട് വിക്കറ്റുകൾ നഷ്ട്ടമായ ഇംഗ്ലണ്ടിനെ മൂന്നാം വിക്കറ്റിൽ 126 റൺസ് കൂട്ടിച്ചേർത്ത റൂട്ടും ഡെൻലിയും ചേർന്നാണ് മത്സരത്തിൽ തിരിച്ചെത്തിച്ചത്. ഡെൻലി 50 റൺസ് നേടിയാണ് പുറത്തായത്.

ഓസ്‌ട്രേലിയക്ക് വേണ്ടി ജോഷ് ഹേസൽവുഡ് രണ്ട് വിക്കറ്റും പാറ്റ് കമ്മിൻസ് ഒരു വിക്കറ്റും നേടി.

നേരത്തെ 112 റൺസിന്റെ ലീഡുമായി രണ്ടാം ഇന്നിങ്‌സിൽ ബാറ്റിങിനിറങ്ങിയ ഓസ്‌ട്രേലിയ 246 റൺസിന് ഓൾ ഔട്ടായിരുന്നു. 80 റൺസ് നേടിയ മാർനസ് ലാബഷെയ്ൻ മാത്രമാണ് ഓസ്‌ട്രേലിയൻ നിരയിൽ തിളങ്ങിയത്. മാത്യൂ വേഡ് 33 റൺസ് നേടി പുറത്തായി.