മുൻ ഇന്ത്യൻ താരം എസ് ശ്രീശാന്തിന്റെ ആജീവനാന്ത വിലക്ക് ബിസിസിഐ ഏഴ് വർഷമാക്കി ചുരുക്കി. ഇതോടെ ശ്രീശാന്തിന്റെ വിലക്ക് അടുത്ത വർഷം സെപ്റ്റംബർ 13 ന് അവസാനിക്കും. 2013 ഓഗസ്റ്റിലാണ് ഒത്തുകളി ആരോപണവുമായി ബന്ധപ്പെട്ട് ശ്രീശാന്തിന് ബിസിസിഐ ആജീവനാന്ത വിലക്ക് ഏർപ്പെടുത്തിയത്. ഈ വർഷം മാർച്ചിൽ സുപ്രീംകോടതി ശ്രീശാന്തിനെ തെളിവുകളുടെ അഭാവത്തിൽ കുറ്റവിമുക്തനാക്കിയിരുന്നുവെങ്കിലും ബാൻ പിൻവലിക്കാൻ ബിസിസിഐ തയ്യാറായിരുന്നില്ല.
അടുത്ത വർഷത്തോടെ പ്രൊഫഷണൽ ക്രിക്കറ്റിൽ തിരിച്ചെത്താൻ ശ്രീശാന്തിന് സാധിക്കും. 27 ടെസ്റ്റ് മത്സരത്തിലും 53 ഏകദിന മത്സരത്തിലും 10 അന്താരാഷ്ട്ര ടി20യിലും ഇന്ത്യയ്ക്കായി കളിച്ച ശ്രീശാന്ത് 169 വിക്കറ്റുകൾ നേടിയിട്ടുണ്ട്. 2011 ലാണ് അവസാനമായി ശ്രീശാന്ത് ഇന്ത്യയ്ക്ക് വേണ്ടി കളിച്ചത്.