അയർലൻഡിനെതിരായ ഒരേയൊരു ടെസ്റ്റ് മത്സരത്തിൽ ഇംഗ്ലണ്ടിന് 143 റൺസിന്റെ തകർപ്പൻ വിജയം. രണ്ടാം ഇന്നിങ്‌സിൽ 182 റൺസിന്റെ വിജയലക്ഷ്യവുമായി ഇറങ്ങിയ അയർലൻഡിന് 38 റൺസ് എടുക്കുന്നതിനിടെ മുഴുവൻ വിക്കറ്റുകളും നഷ്ട്ടമായി. ആറ് വിക്കറ്റുകൾ വീഴ്ത്തിയ ക്രിസ് വോക്‌സും നാല് വിക്കറ്റ് വീഴ്ത്തിയ സ്റ്റുവർട്ട് ബ്രോഡും ചേർന്നാണ് അയർലൻഡിനെ തകർത്തത്. 11 റൺസ് നേടിയ ജെയിംസ് മക്കൊല്ലം മാത്രമാണ് അയർലൻഡ് നിരയിൽ രണ്ടക്കം കടന്നത്.
നേരത്തെ രണ്ടാം ഇന്നിങ്‌സിൽ ഇംഗ്ലണ്ട് 303 റൺസ് നേടി പുറത്തായിരുന്നു. 92 റൺസ് നേടിയ ജാക്ക് ലീച്ചും 72 നേടിയ ജേസൺ റോയും 29 പന്തിൽ 37 റൺസ് നേടിയ സാം കറണും ചേർന്നാണ് ഇംഗ്ലണ്ടിന് മികച്ച സ്കോർ സമ്മാനിച്ചത്.