ഏകദിന ലോകകപ്പ് അവസാനിച്ചതിന് പിന്നാലെ നിരവധി കോണുകളിൽ നിന്നാണ് ധോണിയുടെ വിരമിക്കലിനായി മുറവിളികൂട്ടുന്നത് . മുൻ ഇന്ത്യൻ താരം ഗംഭീറും കഴിഞ്ഞ ദിവസം ധോണിക്കെതിരെ രംഗത്തെത്തിയിരുന്നു . ഇപ്പോഴിതാ ധോണിയ്ക്ക് പിന്തുണയുമായി ഇന്ത്യൻ ചീഫ് സെലക്ടർ എം.എസ്.കെ പ്രസാദ് രംഗത്ത് .
വെസ്റ്റ് വിന്‍ഡിസിനെതിരായ പരമ്പരക്കുള്ള ടീമിനെ പ്രഖ്യാപിച്ചതിനു പിന്നാലെയാണ് ചീഫ് സെലക്ടര്‍ ധോണിയുടെ വിരമിക്കൽ വിഷയത്തില്‍ അഭിപ്രായം വ്യക്തമാക്കിയത്.
ഈ പരമ്പരയില്‍ കളിക്കാന്‍ ധോണിയുടെ സേവനം ലഭിക്കില്ല. ടീമിനൊപ്പം ചേരില്ലെന്ന് ധോണി അറിയിച്ചു. ലോകകപ്പ് വരെ നമുക്ക് വ്യക്തമായ പദ്ധതിയുണ്ടായിരുന്നു. ലോകകപ്പിന് ശേഷം കുറച്ച് പദ്ധതികള്‍ കൂടി നമ്മള്‍ മുന്നില്‍ വയ്ക്കുന്നുണ്ട്.’ സെലക്ടര്‍ പറഞ്ഞു.
വിരമിക്കല്‍ തീരുമാനം വ്യക്തിപരമായി എടുക്കേണ്ടതാണ്. ധോണിയെ പോലെ ഒരു ഇതിഹാസ താരത്തിന് അറിയാം താന്‍ എപ്പോഴാണ് വിരമിക്കേണ്ടത് എന്ന്. എന്നാല്‍ ഭാവിയിലേക്കുള്ള പദ്ധതിക്ക് പ്രാധാന്യം നല്‍കുമ്പോള്‍, അത് സെലക്ടര്‍മാരുടെ കൈകളിലേക്ക് വരും’ അദ്ദേഹം വ്യക്തമാക്കി.പന്തിന് മികച്ച രീതിയിൽ വളരാൻ വേണ്ട സമയം നല്‍കി താരത്തെ വളര്‍ത്തിക്കൊണ്ടുവരികയാണ് ടീമിന്റെ ലക്ഷ്യമെന്നും ചീഫ് സെലക്ടര്‍ വ്യക്തമാക്കി.