Skip to content

ന്യൂസിലാൻഡിനെതിരെ 119 റൺസിന്റെ തകർപ്പൻ വിജയം ; ഇംഗ്ലണ്ട് സെമിയിൽ

ന്യൂസിലാൻഡിനെതിരായ നിർണായക മത്സരത്തിലെ 119 റൺസിന്റെ വമ്പൻ വിജയത്തോടെ ആതിഥേയരായ ഇംഗ്ലണ്ട് സെമിഫൈനലിൽ പ്രവേശിച്ചു. ഇംഗ്ലണ്ട് ഉയർത്തിയ 306 റൺസിന്റെ വിജയലക്ഷ്യം പിന്തുടർന്ന ന്യൂസിലാൻഡിന് 45 ഓവറിൽ 186 റൺസ് എടുക്കുന്നതിനിടെ മുഴുവൻ വിക്കറ്റുകളും നഷ്ട്ടമായി. ഒമ്പത് ഓവറിൽ 34 റൺസ് മാത്രം വഴങ്ങി മൂന്ന് വിക്കറ്റ് വീഴ്ത്തിയ മാർക്ക് വുഡാണ് ന്യൂസിലൻഡിനെ തകർത്തത്. 27 റൺസ് നേടിയ ക്യാപ്റ്റൻ കെയ്ൻ വില്യംസൺ നിർഭാഗ്യവശാൽ റണ്ണൗട്ടായതോടെ ഇംഗ്ലണ്ട് വിജയം ഉറപ്പിച്ചിരുന്നു. 42 പന്തിൽ 28 റൺസ് നേടിയ റോസ് ടെയ്ലറുടെ പോരാട്ടവും തൊട്ടടുത്ത ഓവറിൽ റണ്ണൗട്ടിൽ കലാശിച്ചു. തുടർന്ന് 65 പന്തിൽ 57 റൺസ് നേടിയ വിക്കറ്റ് കീപ്പർ ടോം ലാതത്തിന്റെ മികവിലാണ് ന്യൂസിലാൻഡ് സ്കോർ 150 കടന്നത്.

നേരത്തെ ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് 99 പന്തിൽ 106 റൺസ് നേടിയ ഓപ്പണിങ് ബാറ്റ്സ്മാൻ ജോണി ബെയർസ്റ്റോയുടെ മികവിലാണ് മികച്ച സ്കോർ സ്വന്തമാക്കിയത്. 61 പന്തിൽ 60 റൺസ് നേടിയ ജേസൺ റോയും 40 പന്തിൽ 42 റൺസ് നേടിയ ക്യാപ്റ്റൻ ഓയിൻ മോർഗനും മികച്ച പിന്തുണ നൽകി.