Skip to content

വുമൺസ് ആഷസ് ; ആദ്യ ഏകദിനത്തിൽ ഓസ്‌ട്രേലിയക്ക് ആവേശവിജയം

വുമൺസ് ആഷസ് ആദ്യ ഏകദിന മത്സരത്തിൽ ഇംഗ്ലണ്ടിനെതിരെ ഓസ്‌ട്രേലിയക്ക് രണ്ട് വിക്കറ്റിന്റെ വിജയം. ഇംഗ്ലണ്ട് ഉയർത്തിയ 178 റൺസിന്റെ വിജയലക്ഷ്യം 42.3 ഓവറിൽ എട്ട് വിക്കറ്റ് നഷ്ട്ടത്തിൽ ഓസ്‌ട്രേലിയ മറികടന്നു. അവസാന നിമിഷം വരെ ഇംഗ്ലണ്ട് വിജയം നേടുമെന്ന് പ്രതീക്ഷിച്ചെങ്കിലും വിജയത്തിന് അഞ്ച് റൺസ് അകലെ കാതറിൻ ബ്രണ്ട് എറിഞ്ഞ 42 ആം ഓവറിലെ നാലാം പന്ത് വൈഡായി ബൗണ്ടറിയിലേക്ക് പാഞ്ഞതോടെയാണ് ഓസ്‌ട്രേലിയ വിജയം നേടിയത്. ഓസ്‌ട്രേലിയക്ക് വേണ്ടി വിക്കറ്റ് കീപ്പർ അലിസ ഹീലി 71 പന്തിൽ 66 റൺസും ബെത് മൂണി 30 പന്തിൽ 25 റൺസും നേടി.

നേരത്തെ ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ടിനെ 43 റൺസ് വഴങ്ങി മൂന്ന് വിക്കറ്റ് വീഴ്ത്തിയ എലിസ് പെറിയാണ് തകർത്തത്. 95 പന്തിൽ 64 റൺസ് നേടിയ നതാലി സ്കിവറാണ് പൊരുതാവുന്ന സ്കോർ ഇംഗ്ലണ്ടിന് സമ്മാനിച്ചത്. എലിസ് പെറിയാണ് പ്ലേയർ ഓഫ് ദി മാച്ച്. ജൂലൈ നാലിനാണ് രണ്ടാം ഏകദിനം.