Skip to content

ഇംഗ്ലണ്ടിനെ 64 റൺസിന് പരാജയപെടുത്തി ഓസ്‌ട്രേലിയ സെമിയിൽ

ഇംഗ്ലണ്ടിനെ 64 റൺസിന് തകർത്ത് നിലവിലെ ചാമ്പ്യന്മാരായ ഓസ്‌ട്രേലിയ സെമിഫൈനലിൽ പ്രവേശിച്ചു. ഓസ്‌ട്രേലിയ ഉയർത്തിയ 286 റൺസിന്റെ വിജയലക്ഷ്യം പിന്തുടർന്ന ഇംഗ്ലണ്ടിന് 44.4 ഓവറിൽ 221 റൺസ് എടുക്കുന്നതിനിടെ മുഴുവൻ വിക്കറ്റുകളും നഷ്ട്ടമായി. അഞ്ച് വിക്കറ്റ് വീഴ്ത്തിയ ജേസൺ ബെഹ്റൻഡോർഫും നാല് വിക്കറ്റ് വീഴ്ത്തിയ മിച്ചൽ സ്റ്റാർക്കും ചേർന്നാണ് ഇംഗ്ലണ്ടിനെ തകർത്തത്. മാർക്കസ് സ്റ്റോയിനിസ് ഒരു വിക്കറ്റ് നേടി.

115 പന്തിൽ 89 റൺസ് നേടിയ ബെൻ സ്റ്റോക്‌സ് മാത്രമാണ് ഇംഗ്ലണ്ടിന് വേണ്ടി തിളങ്ങിയത്. മറ്റാർക്കും തന്നെ താളം കണ്ടെത്താൻ സാധിച്ചില്ല.

നേരത്തെ ആദ്യം ബാറ്റ് ചെയ്ത ഓസ്‌ട്രേലിയയെ സെഞ്ചുറി നേടിയ ക്യാപ്റ്റൻ ആരോൺ ഫിഞ്ചും ഫിഫ്റ്റി നേടിയ ഡേവിഡ് വാർണറും ചേർന്നാണ് മികച്ച സ്കോറിൽ എത്തിച്ചത്. സ്റ്റീവ് സ്മിത്ത് 34 പന്തിൽ 38 റൺസും അലക്സ് കാരി 27 പന്തിൽ 38 റൺസും നേടി മികച്ച പിന്തുണ നൽകി.