പതിനേഴ് വർഷത്തെ അന്താരാഷ്ട്ര ക്രിക്കറ്റ് കരിയറിനോട് വിടപറഞ്ഞിരിക്കുകയാണ് ഇന്ത്യൻ ഓൾറൗണ്ടർ യുവരാജ് സിങ്. 2017 ൽ ഇന്ത്യയ്ക്ക് വേണ്ടി അവസാനമായി കളിച്ച യുവി മുംബൈയിൽ നടന്ന വാർത്താസമ്മേളനത്തിലാണ് അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്നും വിരമിക്കൽ പ്രഖ്യാപിച്ചത്. 2011 ൽ ഇന്ത്യ ലോകകപ്പ് കിരീടം നേടിയപ്പോൾ യുവരാജ് സിങ് ആയിരുന്നു ടൂർണമെന്റിലെ താരം. ക്യാൻസർ എന്ന മാരകരോഗത്തെ പോലും പരാജയപെടുത്തി ക്രിക്കറ്റിലേക്ക് തിരിച്ചെത്തിയ യുവി ഇനിയുള്ള ജീവിതവും ക്യാൻസർ ബാധിതർക്ക് വേണ്ടിയാകുമെന്നും പ്രെസ്സ് മീറ്റിൽ വ്യക്തമാക്കി.
തന്റെ കരിയറിൽ അതിരില്ലാത്ത പിന്തുണയാണ് മുൻ ഇന്ത്യൻ ക്യാപ്റ്റൻ സൗരവ് ഗാംഗുലി നൽകിയതെന്ന് വിരമിക്കൽ പ്രഖ്യാപനവേളയിൽ യുവി പറഞ്ഞു. എം എസ് ധോണിയുമായി നല്ല ബന്ധമാണ് ഉള്ളതെന്നും ഒരുപാട് ട്രോഫികൾ ധോണിയുമായി നേടാൻ സാധിച്ചിരുന്നുവെന്നും ധോണിയും ഗാംഗുലിയുമാണ് താൻ കണ്ട മികച്ച ലീഡർമാമാരെന്നും യുവികൂട്ടിച്ചേർത്തു.